സംവിധായകന്‍ എനിക്ക് നേരെ അലറുമെന്ന് തോന്നി, എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്ന് പറഞ്ഞ് തരില്ല: മാളവിക മോഹനന്‍

ഏറെ പ്രതീക്ഷയോടെ എത്തിയ വിക്രം ചിത്രമാണ് ‘തങ്കലാന്‍’ എങ്കിലും തിയേറ്ററില്‍ സിനിമ അത്ര വര്‍ക്കായില്ല. എന്നാല്‍ വിക്രത്തിന്റെയും ഒപ്പം തന്നെ മാളവിക മോഹനന്റെയും പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. തങ്കലാന്‍ ഷൂട്ടിങ് ആദ്യ ദിവസങ്ങളില്‍ തന്റെ അഭിനയം ശരിയായിരുന്നില്ല എന്നാണ് മാളവിക പറയുന്നത്. സംവധായകന്‍ പാ രഞ്ജിത്ത് തന്നോട് ദേഷ്യപ്പെടുമെന്ന് കരുതിയിരുന്നു എന്നാണ് മാളവിക പറയുന്നത്.

പാ രഞ്ജിത്ത് അതുല്യനായ സംവിധായകനാണ്. ഒന്നാമത്തെ കാര്യം കമ്മ്യൂണിക്കേറ്റ് ചെയ്യുകയേ ഇല്ല. തങ്കലാനിലെ അഭിനേതാക്കളായ ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും എങ്ങനെയായിരുന്നു പാ രഞ്ജിത്ത് എന്ന ചോദ്യത്തിന് വ്യത്യസ്തമായ പ്രതികരണമായിരിക്കും. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം വേണം. അല്ലെങ്കില്‍ എങ്ങനെയാണ് ഒരു കഥാപാത്രത്തിന് ജീവന്‍ നല്‍കാനാകുക.

തങ്കലാന്‍ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ എനിക്ക് ഭയം തോന്നി. വളരെ കോംപ്ലിക്കേറ്റഡ് ആയ സ്റ്റ്ണ്ട് സ്വീക്വന്‍സുകളോടെയാണ് തുടങ്ങിയത്. എനിക്കത് ശരിയായി ചെയ്യാന്‍ പറ്റുന്നില്ലായിരുന്നു. ബോഡി ലാംഗ്വേജ് ശരിയാകുന്നില്ല. പാ രഞ്ജിത്തിനടുത്ത് പോകാന്‍ എനിക്ക് ടെന്‍ഷന്‍ തോന്നി. കാരണം ഞാന്‍ നന്നായല്ല തുടക്കത്തില്‍ വര്‍ക്ക് ചെയ്യുന്നത്. എനിക്ക് നേരെ അലറുമെന്ന് ഞാന്‍ കരുതി.

ഞാന്‍ ഷോട്ടില്‍ അഭിനയിക്കും. എന്തെങ്കിലും പിഴവുണ്ടെങ്കില്‍ പാ രഞ്ജിത്ത് പറയും. നന്നായി ചെയ്യൂ, എന്തെങ്കിലും ചെയ്യൂ എന്നൊക്കെ പറയും. ചില സമയത്ത് എന്തെങ്കിലും ചെയ്യെന്ന് പറയും. എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ ചിന്തിക്കും. ചെയ്യേണ്ട കാര്യങ്ങള്‍ പറയണം. പാ രഞ്ജിത്തിന് അദ്ദേഹത്തിന്റേതായ കമ്മ്യൂണിക്കേഷന്‍ രീതിയാണ്. കുറച്ച് ആഴ്ചകള്‍ക്ക് ശേഷം ഞാന്‍ മനസിലാക്കി.

കുറച്ച് കൂടെ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മനസിലായി. കുറേക്കൂടി ആക്ഷന്‍ വേണ്ടി വന്നേക്കാം. വന്യത വേണ്ടിയിരിക്കാം. അത് മനസിലാക്കിയെടുക്കുന്ന പ്രോസസ് തനിക്ക് പ്രയാസകരമായിരുന്നു എന്നാണ് മാളവിക പറയുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15ന് ആയിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. 150 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 100 കോടിക്കടുത്ത് കളക്ഷന്‍ മാത്രമാണ് നേടിയത്.

Read more