എൻ്റെ ഒരു ഫാൻ ബോയ് മൊമെൻ്റ് ആണ് മലൈക്കോട്ടൈ വാലിബൻ: വിനയ് ഫോർട്ട്

മലയാള സിനിമലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുക്കെട്ടിലിറങ്ങുന്ന ‘മലൈക്കോട്ടൈ വാലിബൻ’. കഴിഞ്ഞ ദിവസം മോഹൻലാൽ ആലപിച്ച ചിത്രത്തിലെ റാക്ക് എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെക്കുകയാണ് വിനയ് ഫോർട്ട്. തന്നെ സംബന്ധിച്ച് മലൈക്കോട്ടൈ വാലിബൻ ഒരു ഫാൻ ബോയ് മൊമെൻ്റ് ആണ് എന്നാണ് വിനയ് ഫോർട്ട് പറയുന്നത്. ലിജോ ചേട്ടനും ലാലേട്ടനും ചേരുന്ന ആ സമയത്തിന് വേണ്ടിയുള്ള ആവേശത്തിലാണ് താനെന്നും വിനയ് ഫോർട്ട് പറയുന്നു.

“ഞാൻ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന പ്രേക്ഷകൻ മാത്രമാണ്. ചുരുളി ചെയ്യുമ്പോൾ പോലും ഞാൻ ലിജോ ചേട്ടനോട് സംസാരിച്ചിട്ടില്ല. സത്യമായിട്ടും. ചുരുളിയുടെ ഒരു റീഡിങ് ഉണ്ടായിരുന്നു ഒരു ദിവസം.

അന്ന് ലിജോ ചേട്ടൻ, എന്നെ വിളിച്ച് കെട്ടിപിടിച്ചിട്ട് എന്നോട് പറഞ്ഞു, അൺപ്രെഡിക്ടബിളിറ്റി, അതാണ് വാക്ക്. ബാക്കി നീ ചെയ്യണമെന്ന്. അതും പറഞ്ഞിട്ട് പുള്ളി അങ്ങ് പോയി. പിന്നെ എന്നോട് സംസാരിച്ചിട്ടേയില്ല. സിനിമ കഴിയുന്ന വരെ അങ്ങനെയായിരുന്നു.

നമ്മൾ എന്തെങ്കിലും തെറ്റിച്ച് ചെയ്‌താൽ അദ്ദേഹം പറയും, ഇത് ഇങ്ങനെ അല്ലല്ലോ വേറേ രീതിയിൽ ചെയ്‌ത്‌ നോക്കെന്ന്. പിന്നെ നമ്മൾ അത് ശരിയാക്കിയാൽ ‘ആ’ ന്ന് പറഞ്ഞ് അദ്ദേഹമങ്ങ് പോവും. ഇത്രയേ ഉള്ളൂ. വേറൊരു സംസാരത്തിനുള്ള സ്പേസ് ഇല്ല അവിടെ.

പിന്നെ ഞങ്ങൾ സംസാരിച്ചത് ചുരുളിയുടെ ഡബ്ബിങ്ങിനാണ്.
അഭിനയിക്കുമ്പോൾ എളുപ്പമാണ് അദ്ദേഹത്തിൻ്റെ കൂടെ വർക്ക് ചെയ്യാൻ. കാരണം റീ ടേക്ക്സ് ഉണ്ടാവില്ല. അതുപോലെ ഒരു സീനിൽ 550 ഷോട്ടൊന്നും ഉണ്ടാവില്ല. രണ്ടോ മൂന്നോ ഷോട്ട് കഴിഞ്ഞാൽ പരിപാടി തീർന്നു. ഞാനെപ്പോഴോ അതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. അന്ന് ലിജോ ചേട്ടൻ പറഞ്ഞത്, എല്ലാം ആളുകൾക്ക് മനസിലാവും നമ്മൾ അവരെ താഴ്ത്തി കാണരുത് എന്നായിരുന്നു.

അദ്ദേഹം ചുരുളി പോലൊരു സിനിമ 18 ദിവസം കൊണ്ട് തീർത്തു. ഞാൻ ഒരു ഫാനാണ്. അതുകൊണ്ട് തന്നെ എൻ്റെ ഒരു ഫാൻ ബോയ് മൊമെൻ്റ് ആണ് ലിജോ ചേട്ടനും ലാലേട്ടനും ചേരുന്ന ആ സമയം. ഞാൻ അതിന്റെ ആവേശത്തിലാണ്.” എന്നാണ് സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ വിനയ് ഫോർട്ട് പറഞ്ഞത്.