ഇവിടെയുള്ളത് നോര്‍ത്തിലേക്കു നോക്കി കുരയ്ക്കുന്ന കുറെ സാംസ്‌കാരിക നായകന്മാര്‍; രൂക്ഷവിമര്‍ശനവുമായി മേജര്‍ രവി

ബ്രഹ്‌മപുരത്തെ വിഷപ്പുക വിഷയത്തില്‍ സാംസ്‌കാരിക നായകന്മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകനും നടനുമായ മേജര്‍ രവി. മന്ത്രിമാര്‍ സുഖജീവിതത്തിലായിരുന്നു. ജനങ്ങള്‍ക്ക് എന്തൊക്കെ സംഭവിച്ചാലും അതില്‍ ഞങ്ങള്‍ക്കൊന്നുമില്ലെന്ന മനോഭാവവുമായിട്ടാണ് ഭരണാധികാരികള്‍ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു മേജര്‍ രവിയുടെ പ്രതികരണം. നോര്‍ത്തില്‍ കാര്യങ്ങള്‍ വരുമ്പോള്‍ മാത്രം കുറയ്ക്കുന്ന സാംസ്‌കാരിക നായകന്മാര്‍ ആണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറയുന്നു.

‘എന്തൊക്കെയാണ് ഈ കാട്ടിക്കൂട്ടുന്നത്. ജനങ്ങള്‍ അനുഭവിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ലെന്നാണ് അധികാരികളുടെ ചിന്ത. എന്റെ വീട് ഇവിടുന്ന് തൊട്ടടുത്താണ്. എട്ട് കിലോമീറ്റര്‍ മാത്രമേ ഉള്ളൂ. ഞാന്‍ എന്നും കാണുന്ന കാഴ്ചയാണ്.

അവിടെ കത്തിക്കുന്ന പ്ലാസ്റ്റിക്കിന്റെ പുക പോലും നമുക്ക് ശ്വസിക്കാന്‍ കഴിയില്ല. ഇവിടെയുള്ളത് നോര്‍ത്തിലേക്കു നോക്കി കുരയ്ക്കുന്ന കുറെ സാംസ്‌കാരിക നായകന്മാര്‍. മാസ്‌ക് പോലും ധരിക്കാതെയാണ് അവിടെയുള്ള ആ കുട്ടികള്‍ നടക്കുന്നത്. വരും തലമുറയാണ് നശിച്ച് കൊണ്ടിരിക്കുന്നത്’, മേജര്‍ രവി പറയുന്നു.

ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റില്‍ നിന്നും ഉയര്‍ന്ന വിഷപ്പുകയില്‍ പ്രതികരിച്ച് നടന്‍ ജോയ് മാത്യുവും രംഗത്തെത്തിയിരുന്നു. കേരളവും കൊച്ചി കോര്‍പ്പറേഷനും ഭരിക്കുന്നത് ക്വട്ടേഷന്‍ സംഘങ്ങളും മാഫിയ സംഘങ്ങളുമാണെന്ന് ജോയ് മാത്യു ആരോപിച്ചു. മാതൃഭൂമിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, കൊച്ചിയില്‍ മൂടുന്ന ബ്രഹ്‌മപുരം വിഷപ്പുക വിഷയം പാര്‍ലമെന്റിലും ചര്‍ച്ചയാകും. ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ നോട്ടീസ് നല്‍കി. ലോക്‌സഭയില്‍ ഹൈബി ഈഡനും ബെന്നി ബഹ്നാനുമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.