'തള്ളായിരുന്നു എങ്കില്‍ പത്ത് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ പോസ്റ്റര്‍ ഇറക്കാമായിരുന്നു. പക്ഷെ 'തള്ളലൊ നുണയോ' നമുക്ക് ആവശ്യമില്ല എന്ന് മമ്മൂക്ക പറഞ്ഞിരുന്നു'; നെല്‍സണ്‍ ഐപ്പ്

മമ്മൂട്ടിയുടെ കരിയറിലെ ആദ്യത്തെ നൂറ് കോടി ചിത്രമായി മാറിയിരിക്കുകയാണ് മധുരരാജ. ഉദയകൃഷ്ണയുടെ രചനയില്‍ വൈശാഖ് സംവിധാനം ചെയ്ത മധുരരാജ 45 ദിവസങ്ങള്‍ കൊണ്ടാണ് 104 കോടിയുടെ ബിസിനസ് നേടിയത്. സത്യാവസ്ഥ നൂറ് കോടി എന്നത് സത്യമാണോ തള്ളല്‍ ആണൊ എന്ന് നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ് വ്യക്തമാക്കുന്നു. ഒരു എഫ്.എം ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് നെല്‍സണ്‍ ഐപ്പ് ഈ നൂറ് കോടി നേട്ടത്തെ കുറിച്ച് പ്രതികരിച്ചത്.

നമ്മുടെ ആദ്യത്തെ സിനിമാസംരംഭം ഒക്കെ ആവുമ്പോള്‍ അത് എത്ര ഉണ്ടെങ്കിലും തള്ളലോ അല്ലെങ്കില്‍ നുണയോ ഒരു താല്പര്യം എനിക്കുമില്ല. മമ്മൂക്കക്കും ഇല്ല. മമ്മൂക്ക പ്രത്യേകം എന്നോട് പറഞ്ഞിട്ടുണ്ട് നമ്മുടെ ഈ പടത്തിനെ പറ്റി തള്ളല്‍ നമുക്ക് ആവശ്യമില്ല, ജനഹൃദയങ്ങളിലേക്കാണ് ഈ പടം കയറേണ്ടത് എന്ന്. അതു പ്രകാരമാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. നമുക്ക് ഇതൊരു ഔദ്യോഗിക പ്രഖ്യാപനം ആവണമെങ്കില്‍ ഇതിന്റെ ഒരു സത്യം വന്നാല്‍ മാത്രമേ ഇത് ചെയ്യുവൊള്ളൂ. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അങ്ങിനെ ചെയ്തത്.

അല്ലാതെ തള്ളാണെങ്കില്‍ നമുക്ക് ഒരു പത്ത് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ 58.7 കോടി കേറിയതാണ്. ഒരു പത്ത് ദിവസം കൂടി കഴിഞ്ഞാല്‍ വേണമെങ്കില്‍ നമുക്ക് എല്ലാ ബിസിനസും കൂടി അങ്ങിനെ ആക്കാമായിരുന്നു. പക്ഷെ ഞങ്ങള്‍ അത് എല്ലാ തിയേറ്റര്‍ കണക്കും മറ്റും വന്നതിനു ശേഷം മാത്രമാണ് ഇത് അങ്ങനൊരു ഔദ്യോഗികമായിട്ടു ജനങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും മമ്മൂക്ക ഫാന്‍സിനും വേണ്ടി കൊടുത്തത്. നെല്‍സണ്‍ പറഞ്ഞു.