അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുക വഴി എന്ത് മനഃസമാധാനമാണ് ഇയാള്‍ക്ക് കിട്ടുന്നത് : മാലാ പാര്‍വതി

നടി പ്രവീണയ്ക്കും കുടുംബത്തിനുമെതിരെയുണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടി മാലാ പാര്‍വതി. അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുതു വഴി എന്ത് മനഃസമാധാനമാണ് അയാള്‍ക്ക് കിട്ടുന്നതെന്നും അവര്‍ ചോദിച്ചു.

മനോരോഗമാണെന്ന് പറഞ്ഞ് ഇത്തരമൊരു സംഭവത്തെ നിസ്സാരവല്‍ക്കരിക്കാന്‍ കഴിയില്ലെന്ന് മാലാ പാര്‍വതി പറഞ്ഞു. മാനസിക രോഗമാണെങ്കില്‍ ചികിത്സ കൊടുക്കണം. ഒരു നടിയാണ്. ജോലിക്കുപോവുന്ന ആളാണ്. അവര്‍ക്ക് ഒന്നും ചെയ്യാന്‍ ധൈര്യമില്ലാതെയാവും. ഒരു മനുഷ്യന്റെ സ്വസ്ഥതയാണ് നഷ്ടപ്പെടുന്നത്.

‘ഒരാളുടെ മാത്രം പ്രശ്‌നമല്ല ഇത്. പ്രവീണ ഇങ്ങനെ അനുഭവിക്കുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. പ്രവീണ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നതെന്ന് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. അത്രയ്ക്കും വേദനാജനകമായ കാര്യമാണ്.

പ്രത്യേകിച്ച് മകളിലേക്കൊക്കെ ഇതെത്തുന്നു എന്ന് പറയുമ്പോള്‍ നമുക്ക് എല്ലാത്തരത്തിലുമുള്ള സ്വസ്ഥതയും നഷ്ടപ്പെടുമല്ലോ. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി മാത്രം ഒരു വകുപ്പ് തന്നെ ഉണ്ടാക്കണം.’ മാലാ പാര്‍വതി പറഞ്ഞു.

പ്രവീണയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് തമിഴ്നാട് സ്വദേശി ഭാഗ്യരാജിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാള്‍ സമാന കുറ്റകൃത്യം ആവര്‍ത്തിക്കുന്നതായാണ് പ്രവീണ പറഞ്ഞത്.