അതിന് അര്‍ത്ഥം ഹരീഷിന്റെ നിലപാടുകള്‍ അംഗീകരിക്കുന്നുവെന്നല്ല'; വിശദീകരണവുമായി എം.എ ബേബി

ദാസേട്ടന്റെ സൈക്കിള്‍’ എന്ന ഹരീഷ് പേരടി പ്രധാനവേഷത്തിലെത്തുന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടതിന് പിന്നാലെയുണ്ടായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം നേതാവ് എം എ ബേബി. ഹരീഷ് പേരടി ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയുടെ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് എം എ ബേബിക്കെതിരെ വിമര്‍ശനങ്ങള്‍ രൂക്ഷമായത്.

ഇതിന് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം എ ബേബിയുടെ മറുപടി.’ഇടതുപക്ഷ വിരുദ്ധന്റെ’ സിനിമയ്ക്ക് എന്തിന് പ്രചരണം നല്‍കുന്നു എന്ന ചോദ്യം സാമൂഹ്യമാദ്ധ്യമങ്ങളില്‍ പലരും ഉയര്‍ത്തി എന്നും ‘ദാസേട്ടന്റെ സൈക്കിള്‍’ എന്ന സിനിമയുടെ പോസ്റ്റര്‍ അതിന്റെ സംവിധായകന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത് എന്നും എംഎ ബേബി കുറിപ്പില്‍ പറയുന്നു.

എംഎ ബേബിയുടെ കുറിപ്പ്

‘ദാസേട്ടന്റെ സൈക്കിള്‍’ എന്ന മലയാള സിനിമയുടെ പോസ്റ്റര്‍ അതിന്റെ നിര്‍മ്മാതാവിന്റെ അഭ്യര്‍ത്ഥന പ്രകാരം ഞാനെന്റെ ഫേസ്ബുക്കില്‍ പങ്കുവക്കുകയുണ്ടായി. ‘ഇടതുപക്ഷവിരുദ്ധന്റെ’ സിനിമക്ക് ഞാനെന്തിനു പ്രചാരണം നല്‍കുന്നു എന്ന ചോദ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പലരും ഉയര്‍ത്തിയത് എനിക്ക് ചിലസുഹൃത്തുക്കള്‍ അയച്ചുതരികയുണ്ടായി. ജയപ്രകാശ് കുളൂരിന്റെ ‘അപ്പുണ്ണികളുടെ റേഡിയോ’ എന്ന ഒരു നാടകമാണ് അപ്പുണ്ണി ശശി, ഹരീഷ് പേരടി എന്നീ നടന്മാരുമായി എനിക്കുള്ള സൗഹൃദം ഉറപ്പിച്ചത്.

അതിപ്രഗല്‍ഭരായ ആ രണ്ടുനടന്മാരും പുതിയ ഉയരങ്ങള്‍ കീഴടക്കുന്നുവെന്ന് കേള്‍ക്കാനല്ലാതെ അവരുടെ ചലച്ചിത്ര ജീവിതം സിനിമകണ്ട് വിലയിരുത്താന്‍ എനിക്ക് അവസരം കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഹരീഷിന്റെ അഭ്യര്‍ത്ഥന: ചലച്ചിത്ര നിര്‍മ്മാതാവായി തന്റെ ആദ്യ സംരഭത്തിന്റ പോസ്റ്റര്‍ ഒന്നു റിലീസ് ചെയ്യണം. 12 ന് ആന്ധ്രയിലെ വിജയവാഡയിലാണെന്ന് പറഞ്ഞപ്പോള്‍ പ്രശ്‌നമില്ല, ഫേസ്ബുക്കില്‍ മതി എന്നറിയിച്ചു. ഇതാണ് സംഭവിച്ചത്.

എനിക്കും എന്റെ പാര്‍ട്ടിക്കും യോജിക്കാന്‍കഴിയാത്ത കാര്യങ്ങള്‍ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കില്‍, അദ്ദേഹം നിര്‍മ്മിക്കുന്ന സിനിമയുടെ പോസ്റ്റര്‍ എന്റെ ഫേസ്ബുക്കില്‍ വന്നതോടെ, അത്തരം നിലപാടുകള്‍ക്ക് ഞാന്‍ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്ക് അതീതമായി കലാസാഹിത്യ മേഖലകളില്‍ വിമര്‍ശനപരമായ സഹകരണം വിശാലാടിസ്ഥാനത്തില്‍ സാദ്ധ്യമാവണം എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാട്.