മഹാന്മാര്‍ ചെയ്തവയെ അനാവശ്യ മനോധര്‍മ്മത്തിലൂടെ കൈയിട്ട് കലക്കേണ്ടതില്ല, അങ്ങനെയെങ്കില്‍ അവര്‍ വരികളും മാറ്റണം; പാട്ടുകളുടെ ഇംപ്രൊവൈസേഷന് എതിരെ എം. ജയചന്ദ്രന്‍

ഗാനങ്ങളുടെ ഇംപ്രൊവൈസേഷനോട് താത്പര്യമില്ലെന്ന് എം ജയചന്ദ്രന്‍. മഹാന്മാര്‍ ചെയ്തവയെ അനാവശ്യ മനോധര്‍മ്മത്തിലൂടെ കൈയിട്ട് കലക്കേണ്ടതില്ല, അങ്ങനെയെങ്കില്‍ അവര്‍ വരികളും മാറ്റേണ്ടതല്ലേ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശാഭിമാനി വാരാന്തപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ജയചന്ദ്രന്റെ വാക്കുകള്‍.

“”എന്റെ കോംപോസിഷനായാലും ബാബുക്കായുടെ പാട്ടായാലും ഇംപ്രൊവൈസേഷനോട് എനിക്ക് താത്പര്യമില്ല. അങ്ങനെ എങ്കില്‍ അവര്‍ വരികളും മാറ്റണമല്ലോ. ഒരു പുഷ്പം മാത്രം എന്‍ എന്നത് പല പുഷ്പം മാത്രമെന്‍… എന്ന് പാടട്ടെ. അതിനിവിടെ ആളുകള്‍ സമ്മതിക്കുമോ. ഒരു പുഷ്പം ദേശ് രാഗത്തിലാണ് ചെയ്തത്. അതിനെ വിസ്തരിച്ച് കഴിഞ്ഞാല്‍ ബോറാകും. മഹാന്മാര്‍ ചെയ്തവയെ അനാവശ്യ മനോധര്‍മ്മത്തിലൂടെ കൈയിട്ട് കലക്കേണ്ടതില്ല.””

സിനിമയില്‍ പാട്ടിന് വേണ്ടി പാട്ട് എന്നത് മാറി. സാഹചര്യങ്ങളിലായി പാട്ടിന്റെ സ്ഥാനം. എല്ലാ ഭാഷയിലെയും സിനിമ, സംഗീതം എന്നിവ ഈ തലമുറയുടെ വിരല്‍ത്തുമ്പിലാണ്. കേവലം ശാസ്ത്രീയം, ഫോക് എന്നീ ജനുസില്‍ അല്ലാതെ ആഗോള സ്വഭാവം വരുമ്പോ അത് കൂടുതല്‍ സ്വീകാര്യമാണ് യുവതയ്ക്ക്. അത്തരം പരീക്ഷണങ്ങള്‍ പോസിറ്റീവായി തന്നെ സംഭവിക്കുന്നു എന്ന് ജയചന്ദ്രന്‍ പറയുന്നു.

അമ്പിളിയിലെ ആരാധികേ ഏറ്റവും ആസ്വദിച്ച പാട്ടാണ്. സൂഫിയിലെ ബിജിഎം വെല്ലുവിളിയായിരുന്നു. സംവിധായകന്റെയും തന്റെയും അഭിപ്രായം വ്യത്യസ്തമായിരുന്നു. പക്ഷേ ചെയ്തു വന്നപ്പോള്‍ വളരെ നന്നായി. ഇതുവരെയുളളതില്‍ ഏറ്റവും നല്ല പശ്ചാത്തലസംഗീതമെന്ന് പലരും ചൂണ്ടിക്കാട്ടിയെന്നും ജയചന്ദ്രന്‍ വ്യക്തമാക്കി.