' ഞാനായിരുന്നു അദ്ദേഹത്തിൻ്റെ സുഹൃത്ത്, ചിന്തയിൽ പോലും സിനിമ മാത്രമായിരുന്നു'; ജയനുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ്സ് തുറന്ന് കുഞ്ചൻ

മലയാള സിനിമയിൽ നിരവധി ഹാസ്യ കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ നടനാണ് കുഞ്ചൻ. തൊണ്ണൂറുകളിൽ മലയാള സിനിമയുടെ ഭാ​ഗമായ കുഞ്ചൻ മലയാളത്തിലെ മഹാ നടൻ ജയനുമായി നല്ല സൗഹൃദം സൂക്ഷിച്ചിരുന്നു. ഇപ്പോഴിതാ അമൃത ടിവിയിലെ ‘ഫൺസ് അപ് ഓൺ എ ടൈം’ എന്ന പരിപാടിക്കിടെ അദ്ദേഹം ജയനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്ര​ദ്ധയമാകുന്നത്.

‘ജയൻ ഒറ്റയാനായിരുന്നു, സ്വന്തം കാര്യം നോക്കുന്ന വ്യക്തി, അദ്ദേഹത്തിൻ്റെ ചിന്തയിൽ സിനിമ മാത്രമായിരുന്നു. അദ്ദേഹം സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ കൃഷ്ണൻ നായർ എന്നാണ് പേര്. സിനിമയിൽ അഭിനയിക്കാൻ മദ്രാസിൽ എത്തിയപ്പോൾ കയ്യിൽ ഒരു പെട്ടി ഉണ്ട്. ആ പെട്ടിയുമായാണ് ഓഫീസുകളിൽ കയറിയിറങ്ങുന്നത്.

അദ്ദേഹത്തിൻ്റെ കഠിനാധ്വാനം കൊണ്ടാണ് ജയൻ ജയനെന്ന നടനായി മാറിയത്. മദ്രാസിൽ അദ്ദേഹത്തിന് വേറെ സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല, താൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സിനിമയുടെ ഷൂട്ടിം​ഗ് ഒക്കെ കഴിഞ്ഞ് അദ്ദേഹം തൻ്റെ ഫ്ലാറ്റിലാണ് വരുന്നത്. പിന്നെ ഞങ്ങൾ ഒരുമിച്ച് പുറത്ത് ഒക്കെ പോയി തിരികെ വരും.

ജയൻ്റെ അവസാന കാലഘട്ടം വരെയും ആ സൗഹൃദം അതുപോലെ തന്നെയുണ്ടായിരുന്നുവെന്നും കുഞ്ചൻ പറയുന്നു. കോട്ടയം കുഞ്ഞച്ചനിലെ പരിഷ്‍കാരിയെയെത്തി മലയാളികൾക്ക് ഫാഷൻ എന്താണെന്ന് പഠിപ്പിച്ച നടൻ ഇന്ന് സിനിമയിലത്ര സജീവമല്ല.