വൈകി പോയെന്ന് അറിയാം, ഇത് വരാനിരിക്കുന്ന വലിയ നേട്ടങ്ങളുടെ തുടക്കം മാത്രം, ഇനിയും നമുക്ക് ഒന്നിക്കാം, സുധീഷിനെ അഭിനന്ദിച്ച് കുഞ്ചാക്കോ ബോബന്‍

അന്‍പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സ്വഭാവ നടനുള്ള ബഹുമതി തേടിയെത്തിയത് നടന്‍ സുധീഷിനാണ്. ഇപ്പോഴിതാ 34 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിലെ ആദ്യ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ സുധീഷിന് ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ ആശംസകള്‍ നേര്‍ന്നത്.

എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം, എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം.കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റ ചിത്രമായ അനിയത്തി പ്രാവിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. കുഞ്ചാക്കോയുടെ കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

‘സുധീഷ് എന്ന നടന്‍. നടനായുള്ള എന്റെ ആദ്യ സിനിമ മുതല്‍ നിര്‍മാതാവായുള്ള എന്റെ ആദ്യ സിനിമ വരെ. അനിയത്തി പ്രാവ് തുടങ്ങി അഞ്ചാം പാതിര വരെയുള്ള എന്റെ സിനിമാ ജീവിതത്തിലെ ബ്‌ളോക്ക് ബസ്റ്ററുകളില്‍. ഒരു സഹനടന്‍, അഭ്യുദയകാംഷി, സുഹൃത്ത് എന്നീ നിലകളില്‍ അദ്ദേഹം എന്നോടൊപ്പം എന്നും ഉണ്ടായിരുന്നു. മലയാള ചലച്ചിത്ര മേഖലയിലെ 34 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിലെ ആദ്യ സംസ്ഥാന പുരസ്‌കാരം തേടിയെത്തുമ്പാള്‍ അദ്ദേഹത്തിന്റെ അഭിനയ മികവ് കാണുകയും അറിയുകയും ചെയ്ത മറ്റെല്ലാവരെയും പോലെ പ്രതീക്ഷിച്ചതിലും വൈകി പോയെന്ന് എനിക്കറിയാം.

ഏതാണ്ട് മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിലെ ‘അടുത്ത വീട്ടിലെ പയ്യനായ’ നടന്റെ മുമ്പൊരിക്കലും കാണാത്ത പ്രകടനത്തിനാണ് നാമിന്ന് സാക്ഷ്യം വഹിക്കുന്നത്. വരാനിരിക്കുന്ന വലിയ നേട്ടങ്ങളുടെ തുടക്കം മാത്രമാണിതെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. താങ്കള്‍ക്കിത് സാധ്യമാക്കി തന്ന സിനിമയിലെ മുഴുവന്‍ പേര്‍ക്കും ആശംസകള്‍ അര്‍പ്പിക്കുന്നു. മികച്ച , എന്നും ഓര്‍മയില്‍ തങ്ങുന്ന ചിത്രങ്ങളില്‍ ഇനിയും നമുക്കൊന്നിക്കാം’. കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.