നമ്മള്‍ പ്രതീക്ഷിക്കുന്ന ചേരുവയല്ല അഞ്ചാം പാതിരയുടേത്: ചിത്രത്തെ കുറിച്ച് കുഞ്ചാക്കോ ബോബന്‍

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന പുതിയ ചിത്രം “അഞ്ചാം പാതിരാ”യുടെ റിലീസിന് തയ്യാറെടുക്കുകയാണ്. ജനുവരി 10 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന്റെ കഥയും മിഥുനിന്റേതാണ്. ഒരു ത്രില്ലര്‍ സിനിമ അഭിനയിക്കണമെന്നത് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു എന്നാണ് കുഞ്ചാക്കോ പറയുന്നത്.

“2020ല്‍ തിയേറ്ററിലെത്തുന്ന എന്റെ ആദ്യ ചിത്രമാണ് അഞ്ചാം പാതിര. ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ് ചിത്രം. അഞ്ചും പാതിരയും തമ്മില്‍ എന്താണ് ബന്ധമെന്നാണ് ചിത്രം പറയുന്നത്. നമ്മള്‍ പ്രതീക്ഷിക്കുന്ന ചേരുവയല്ല അഞ്ചാം പാതിരയുടേത്. ത്രില്ലര്‍ സിനിമകളുടെ അല്ലെങ്കില്‍ നോവലുകളുടെ വലിയൊരു ആരാധകനാണ് ഞാന്‍. അതുകൊണ്ടുതന്നെ ഒരു ത്രില്ലര്‍ സിനിമ അഭിനയിക്കണമെന്നത് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു.”

“സംവിധായകന്‍ മാനുവലിന് പറയാനുള്ള കഥ കേള്‍ക്കാന്‍ ആവശ്യപ്പെടുന്നത് നിര്‍മാതാവ് ആഷിക് ഉസ്മാനാണ്. ആട്, ആന്‍മരിയ കലിപ്പിലാണ് മുതലായ കോമഡി ഫീല്‍ഗുഡ് സിനിമചെയ്ത സംവിധായകനില്‍നിന്ന് ഇത്തരമൊരു കഥ പ്രതീക്ഷിച്ചിരുന്നില്ല. കഥ പറഞ്ഞുകഴിഞ്ഞ് ഞാന്‍ മിഥുനിനോട് ആദ്യം ചോദിച്ചത്, ഇതിനുപിറകില്‍ ഏത് കൊറിയന്‍പടമാണ് എന്നാണ്. പക്ഷേ, ആത്മവിശ്വാസത്തോടെ മിഥുന്‍ പറഞ്ഞത്, “ഇത് ഒരു കൊറിയന്‍ പടത്തിലും കാണാന്‍ പറ്റില്ല” എന്നാണ്. ഇതൊരു യഥാര്‍ഥ സംഭവമാണെന്ന് അവകാശപ്പെടുന്നില്ലെങ്കിലും ചിലപ്പോള്‍ നടന്നതാകാം.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ കുഞ്ചാക്കോ പറഞ്ഞു.