ജയിലര്‍ 600 കോടി ക്ലബ്ബില്‍, തൊട്ടുപിന്നലെ കരുവന്നൂര്‍ ബാങ്കും..: കൃഷ്ണകുമാര്‍

കരുവന്നൂര്‍ തട്ടിപ്പുകേസില്‍ നടനും ബിജെപി പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ പ്രതികരണം ശ്രദ്ധ നേടുന്നു. രജനികാന്ത് ചിത്രം ‘ജയിലര്‍’ 600 കോടി ക്ലബ്ബില്‍ എത്തിയപ്പോള്‍ കരവന്നൂര്‍ ബാങ്ക് 500 കോടിയുമായി ക്ലബ്ബില്‍ പിന്നിലുണ്ട് എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്.

”ജയിലര്‍ സിനിമ 600 കോടി ക്ലബ്ബില്‍, തൊട്ടുപിന്നിലായി കരുവന്നൂര്‍ ബാങ്കും 500 കോടി ക്ലബ്ബില്‍” എന്നാണ് കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. കൃഷ്ണകുമാറിനെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് ഉള്‍പ്പെടെ തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ ഒന്‍പത് ഇടങ്ങളില്‍ ഇ.ഡി. പരിശോധന നടത്തിയപ്പോള്‍ വന്‍ തിരിമറിയാണ് പുറത്തു വന്നിരിക്കുന്നത്.

തൃശൂരില്‍ മാത്രം ആറ് ബാങ്കുകളിലും എറണാകുളത്ത് മൂന്നിടത്തും ആണ് ഇഡി പരിശോധന നടന്നത്. കുട്ടനെല്ലൂര്‍, അരണാട്ടുകര, പെരിങ്ങണ്ടൂര്‍, പാട്ടുരായ്ക്കല്‍ ബാങ്കുകളിലും പരിശോധന നടന്നു. കരുവന്നൂര്‍ തട്ടിപ്പുകേസില്‍ മുഖ്യപ്രതി സതീഷ് കുമാര്‍ നടത്തിയത് 500 കോടിയുടെ ഇടപാടെന്ന് ഇഡിയുടെ കണ്ടെത്തല്‍.