വേടന്റെ സ്ഥാനത്ത് ദിലീപിന് ആയിരുന്നു അവാര്‍ഡ് എങ്കില്‍..; ചര്‍ച്ചയായി സംവിധായകന്റെ പോസ്റ്റ്

ലൈംഗികാരോപണ കേസുകളില്‍ ഉള്‍പ്പെട്ട റാപ്പര്‍ വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച് സംവിധായകന്‍ കെ.പി വ്യാസന്‍. വേടന്റെ സ്ഥാനത്ത് ദിലീപിനായിരുന്നു അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നതെങ്കില്‍ കേരളത്തിലെ സാംസ്‌കാരിക നായികാനായകന്മാര്‍ എന്തൊക്കെ ബഹളം വച്ചേനെ എന്നാണ് വ്യാസന്‍ ചോദിക്കുന്നത്. ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണ് എന്നു മാത്രമേ പറയാനുള്ളൂ എന്നും വ്യാസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വ്യാസന്റെ കുറിപ്പ്:

വേടന്റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നതെങ്കില്‍ കേരളത്തിലെ സാംസ്‌കാരിക നായികാ നായകന്മാര്‍ എന്തുമാത്രം ബഹളം വച്ചേനെ? മാധ്യമ പൂങ്കവന്മാര്‍ ചര്‍ച്ചിച്ചു ചര്‍ച്ചിച്ചു നേരം വെളുപ്പിക്കുമായിരുന്നില്ലേ? ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണ് എന്നു മാത്രമേ പറയാനുള്ളൂ…… ജൂറിയുടെ തീരുമാനം അന്തിമമാണ്.

അത് അംഗീകരിക്കുന്നവര്‍ മാത്രം അവാര്‍ഡിന് അയച്ചാല്‍ മതി എന്ന് നിബന്ധനയും ഉണ്ട്. ആയതിനാല്‍ ഞാന്‍ ഈ അവാര്‍ഡിനെ അംഗീകരിക്കുന്നു. അറിയപ്പെടുന്ന നല്ല ഒന്നാന്തരം കമ്മിയായ പ്രകാശ് രാജ് ആണ് ചെയര്‍മാന്‍ എങ്കിലും. എല്ലാ പുരസ്‌കാര ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍.

നബി : ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് കമ്മാരസംഭവം എന്ന ചിത്രത്തിന് ദിലീപിന് അവാര്‍ഡ് കൊടുക്കുമോ എന്ന് ഭയപ്പെട്ട് അദ്ദേഹത്തെ പരിഗണിക്കരുത് എന്ന് പറഞ് ബഹളം വച്ച സാംസ്‌കാരിക നായകര്‍ക്കും സര്‍ക്കാരിന് തന്നെയും നല്ല നമസ്‌കാരം