അന്ന് അച്ഛനൊപ്പം പേരില്ലാത്ത റോളിൽ ഇന്ന് മകനൊപ്പം നാലാളറിയുന്ന റോളിൽ; സിനിമയ്ക്കായി കാത്തിരുന്നത് 50 വർഷമെന്ന് കോട്ടയം രമേശ്

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കുമാരനായി വന്ന് ഇന്ന് വാശിയിലെ ജഡ്ജിയായി നിൽക്കുമ്പോൾ കോട്ടയം രമേശിനോട് മലയാളികൾക്ക് ഒന്നേ ചോദിക്കാനുളളു എവിടെയായിരുന്നു ഇത്രനാളും.. !എല്ലാറ്റിനും സമയമുണ്ടെന്ന് രമേശ് മറുപടിയായി പറയും. അൻപത് വർഷത്തോളം കാത്തിരുന്നാണ് താൻ സിനിമയിലെത്തിയത്. ആദ്യം പേരില്ലാത്ത റോളിലാണ് അഭിനയിച്ച് തുടങ്ങിയതെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ കോട്ടയം രമേശ് പറഞ്ഞു.

ഏകദേശം അൻപത് വർഷത്തോളം സിനിമയെന്ന ആ​ഗ്രഹത്തെ തുടർന്നാണ് താൻ സിനിമയിലെത്തിയത്. ഇനി ഈ ജന്മം സിനിമാനടനാകാൻ കഴിയില്ല എന്ന് ഉറപ്പിച്ചിരുന്നു. ദൈവമേ അടുത്ത ജന്മമെങ്കിലും ഒരു സിനിമാനടനാകാൻ കഴിയണേ എന്നായിരുന്നു പ്രാർഥന. പക്ഷേ ആ പ്രാർഥന ദൈവം കേട്ടു. “വേണ്ടടാ നീ ഈ ജന്മത്തിൽ തന്നെ അഭിനയിച്ചിട്ടു പോയാൽ മതി” എന്നദ്ദേഹം തീരുമാനിച്ചു. ആ ദൈവമാണ് സംവിധായകൻ സച്ചി സാറിന്റെ രൂപത്തിൽ വന്ന് “അയ്യപ്പനും കോശിയും” എന്ന സിനിമയിൽ ഒരു മുഴുനീള വേഷം തന്ന് സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത്.

1975-ൽ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘താലപ്പൊലി’ എന്ന ചിത്രത്തിലാണ് ആ​ദ്യം തലകാണിക്കുന്നത്. പിന്നീട്1980 കളിൽ ‘ചില്ലുകൊട്ടാരം’ എന്ന ചിത്രത്തിൽ സുകുമാരൻ ചേട്ടനോടൊപ്പം തല കാണിക്കാൻ കഴിഞ്ഞു. അന്നത്തെ കാലത്ത് സിനിമയുടെ സാങ്കേതിക വശങ്ങളൊന്നും പുരോഗമിച്ചിട്ടില്ലല്ലോ. അന്ന് സിനിമയുടെ രീതി ഇങ്ങനെ അല്ല, സംഭാഷണത്തിന് വളരെ പ്രാധാന്യമുള്ള കാലമായിരുന്നു അത്.

സുകുമാരൻ ചേട്ടൻ രണ്ടുപേജു ഡയലോഗൊക്കെ ഒന്നു രണ്ട് പ്രാവശ്യം ഓടിച്ചു വായിച്ചിട്ട് നോക്കിയിട്ട് പുഷ്പം പോലെ പറഞ്ഞു തീർക്കും. ഇന്ന് മകൻ  ബ്ലോട്ടിങ് പേപ്പർ പോലെയാണ് ഒന്ന് മറിച്ചു നോക്കി മനസ്സിൽ ഒപ്പിയെടുത്ത് അപ്പോൾ തന്നെ പറയും. സിനിമയുടെ എല്ലാ കാര്യങ്ങളും ഭംഗിയായി പഠിച്ച, നൂറു ശതമാനം സിനിമയോട് ആത്മാർഥതയുള്ള ആളാണ് പൃഥ്വിയെന്നും, വളരെ സ്നേഹവും ബഹുമാനവും തന്ന് വേണ്ടതെല്ലാം പറഞ്ഞു തന്ന് കൂടെ നിൽക്കുന്നയാളാണ് പൃഥ്വിയെന്നും രമേശ് കൂട്ടിച്ചേർത്തു.