'അപ്പോഴേയ്ക്കും ഞാന്‍ കരഞ്ഞു പോയി, അത് ഭയങ്കര ഷോക്കായിരുന്നു'; മാമുക്കോയയെ ആശുപത്രിയില്‍ എത്തിച്ച അനുഭവം പറഞ്ഞ് കോട്ടയം നസീര്‍

മാമുക്കോയക്ക് ഒപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ കോട്ടയം നസീര്‍. താരത്തിനൊപ്പം ഹോട്ടലില്‍ താമസിച്ചതും അദ്ദേഹത്തിന് നെഞ്ചുവേദന വന്നപ്പോള്‍ അനുഭവിച്ച ടെന്‍ഷനെ കുറിച്ചും നസീര്‍ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സഞ്ചാരം ചാനലിന്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് കോട്ടയം നസീര്‍ സംസാരിച്ചത്.

താനും മാമുക്കോയക്കയും ജോണി ആന്റണിയും ചെറിയാന്‍ കല്‍പകവാടി ചേട്ടനുമൊക്കെ വൈകുന്നേരം കഥകള്‍ പറഞ്ഞിരിക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് മാമുക്കോയക്ക നെഞ്ച് തടവുകയും വിയര്‍ക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുന്നുമുണ്ട്. എപ്പോഴും ജോളി മൂഡിലിരിക്കുന്ന ആളെ അങ്ങനെ ക്ഷീണാവസ്ഥയില്‍ കണ്ടപ്പോള്‍ പന്തികേട് തോന്നി.

ഇന്നിനി ഇക്കയുടെ മുറിയില്‍ കിടക്കണ്ട, തന്റെ ഒപ്പം കിടന്നാ മതിയെന്ന് താന്‍ പറഞ്ഞു. രാത്രിയായപ്പോള്‍ നെഞ്ചുവേദനയായി. ആശുപത്രിയില്‍ പോവാമെന്ന് പറഞ്ഞു. താന്‍ ആകെ പേടിച്ച് പോയി. ആരെ വിളിക്കണം, എന്ത് ചെയ്യണം എന്ന് ഒരു ഐഡിയയുമില്ല. റിസപ്ഷനില്‍ വിളിച്ച് പറഞ്ഞ് വണ്ടി വന്ന് ആശുപത്രിയിലെത്തി.

അപ്പോഴേയ്ക്കും താന്‍ കരഞ്ഞു പോയി. കാരണം അങ്ങനെ ഒരു സാഹചര്യം ഇതുവരെ വന്നിട്ടില്ല. ‘നിങ്ങള്‍ കറക്ട് സമയത്തിനാണ് കൊണ്ടുവന്നത്. കുറച്ച് സമയം കൂടി കഴിഞ്ഞിരുന്നെങ്കില്‍ നമുക്ക് ആളെ കിട്ടില്ലായിരുന്നു’ എന്നായിരുന്നു ഡോക്ടര്‍ വന്നപ്പോള്‍ തന്നോട് പറഞ്ഞത്. അത് ഭയങ്കര ഷോക്കായിരുന്നു എന്നാണ് കോട്ടയം നസീര്‍ പറയുന്നത്.