വീട്ടിലെല്ലാവര്‍ക്കും 50 - 55 വയസ്സ് വരെയേ ആയുസ്സുള്ളൂ; തുറന്നു പറഞ്ഞ് കിഷോര്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് കിഷോര്‍ പീതാംബരന്‍. അപ്രതീക്ഷിതമായുണ്ടായ ചില ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന അദ്ദേഹം വീണ്ടും സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ അച്ഛന്റെ വേര്‍പാടിനെക്കുറിച്ചും തന്റെ രോഗാവസ്ഥയെക്കുറിച്ചുമെല്ലാം കിഷോര്‍ പങ്കുവെച്ചിരിക്കുകയാണ്.

അധ്യാപകനായിരുന്നു കിഷോറിന്റെ അച്ഛന്‍. വോളിബോള്‍ താരം കൂടിയായിരുന്നു. അച്ഛന്റെ മരണത്തില്‍ നിന്നും ഇപ്പോഴും മുക്തനായിട്ടില്ലെന്നാണ് കിഷോര്‍ പറയുന്നത്. വീട്ടില്‍ എല്ലാവരും 50-55 വയസ് വരെയേ ജീവിച്ചിരിക്കുകയുള്ളൂവെന്നാണ് കിഷോര്‍ പറയുന്നത്. ചെറിയ പ്രായത്തില്‍ തന്നെ എല്ലാവരും പ്രമേഹ രോഗികളായെന്നും താരം പറയുന്നുണ്ട്. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് കിഷോര്‍ മനസ് തുറന്നത്.

ഒരു സീരിയലിന്റെ ലൊക്കേഷനില്‍ വച്ച് വയ്യാതെ വന്നു. വലിയൊരു ആശുപത്രിയിലേക്കാണ് പിറ്റേന്ന് പോയത്. ലിവറിന് പ്രശ്നമുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് അവര്‍ കണ്ടു പിടിച്ചു. ചെറുതായി കോണ്‍ട്രാസ്റ്റ് ഉണ്ടെന്നാണ് കണ്ടു പിടിച്ചത്. കുറച്ച് കാലം മരുന്ന് കഴിച്ചു. ഒന്നര വര്‍ഷത്തോളം ആ ആശുപത്രിയില്‍ തന്നെയായിരുന്നു ചികിത്സ.

പിറ്റിയൂട്ടറി ഗ്ലാന്റിനകത്ത് ഒരു സിസ്റ്റുള്ളത് കൊണ്ട് കണ്ണിന്റെ കാഴ്ച എപ്പോള്‍ വേണമെങ്കില്‍ പോകാം. അതിനാല്‍ കണ്ണും ഇതിന്റെ വളര്‍ച്ചയും മാസാമാസം പരിശോധിക്കുന്നുണ്ട്. സ്റ്റിറോയ്ഡ് കഴിക്കുകയാണ്. അതിനാല്‍ ഷുഗറൊന്നും നിയന്ത്രിക്കാനാകില്ല. തല്‍ക്കാലം സര്‍ജറി വേണ്ട. വളര്‍ച്ച നോക്കി കൊണ്ടിരിക്കുകയാണ്. കിഷോര്‍ പറയുന്നു .

Read more

നാടകത്തില്‍ നിന്നുമാണ് കിഷോര്‍ സീരിയലിലെത്തുന്നത്. അങ്ങാട്ടിപ്പാട്ട് എന്ന പരമ്പരയിലൂടെയാണ് കിഷോര്‍ സീരിയല്‍ രംഗത്ത് അരങ്ങേറുന്നത്. പിന്നീട് അലകള്‍, സാഗരം, ഹരിചന്ദനം, സ്ത്രീജന്മം, മഞ്ഞുരുകും കാലം തുടങ്ങി നിരവധി സീരിയലുകളുടെ ഭാഗമായി മാറി. ഇതില്‍ നായകനായും വില്ലനായുമെല്ലാം അഭിനയിച്ച് കയ്യടി നേടാന്‍ കിഷോറിന് സാധിച്ചിട്ടുണ്ട്. സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് കിഷോര്‍. കിങ് ആന്റ് കമ്മീഷ്ണര്‍, സിംഹാസനം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് കിഷോര്‍.