'തല്ലുമാല എന്ന എന്റെ സിനിമയുടെ സംവിധാന കസേര ഖാലിദ് റഹ്‌മാന് കൈമാറി'; തീരുമാനത്തിന് പിന്നിലെ കാരണവുമായി മുഹ്‌സിന്‍ പരാരി

ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘തല്ലുമാല’ എന്ന ചിത്രം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുമെന്ന് മുഹ്‌സിന്‍ പരാരി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയ സുഹൃത്തായ ഖാലിദ് റഹ്‌മാന് സംവിധാന കസേര കൈമാറിയതായി മുഹ്‌സിന്‍ പരാരി അറിയിച്ചത്. 2019 ഒക്ടോബര്‍ 5ന് ആയിരുന്നു മുഹ്‌സിന്‍ പരാരിയുടെ സംവിധാനത്തില്‍ തല്ലുമാല പ്രഖ്യാപിച്ചത്.

മുഹ്‌സിന്‍ പരാരിയുടെ കുറിപ്പ്:

തല്ലുമാലയെ പറ്റിയുള്ള കണ്‍ഫ്യൂഷന്‍ തീര്‍ക്കാന്‍ ഉള്ള അറിയിപ്പ്. അഷ്‌റഫ്കയോടൊപ്പം എഴുതിയ തല്ലുമാല എന്ന സിനിമയുടെ സംവിധാന കസേര പ്രിയ സുഹൃത്ത് ഖാലിദ് റഹ്‌മാന് കൈമാറിയ വിവരം ഒന്നൂടെ ഔദ്യോഗികമായി സ്ഥിരപ്പെടുത്തുന്നു. ആ തീരുമാനത്തിന് പുറകില്‍ എന്റെ വ്യക്തിപരമായ പിരാന്ത് അല്ലാതെ മറ്റൊന്നും ഇല്ല. 2020 തുടക്കത്തില്‍ ഒരു രാവിലെ ‘തല്ലുമാല നീ സംവിധാനം ചെയ്യുമോ?’ എന്ന് ഞാന്‍ റഹ്‌മാനോട് ചോദിച്ചു.

‘തലേലിടുവാണോ?’ എന്ന് അവന്‍ ചോദിച്ചു. പിറ്റേന്ന് പുലര്‍ച്ചെ ഒരു രണ്ടുമണിക്ക് അവന്‍ എന്നെ ഫോണില്‍ വിളിച്ച് ‘നീ സീര്യസാണെങ്കി ഞാന്‍ പരിഗണിക്കാം’ എന്ന് പറഞ്ഞു. ഉടനെ അഷ്‌റഫ്കയോടും ടൊവിയോടും ഞാന്‍ കാര്യം പറഞ്ഞു. പിന്നെ അന്നത്തെ നിര്‍മ്മാതാവ് ആഷിഖ് അബുവിനോട് വിവരം അറിയിച്ചു. തല്ലുമാലക്ക് പകരം ഒരു തിരക്കഥ എഴുതി കൊടുക്കാം എന്ന് ഞങ്ങള്‍ തമ്മില്‍ ധാരണയായി.

ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന് തല്ലുമാല അദ്ദേഹം കൈമാറി. തല്ലുമാല എന്ന സിനിമ എന്റെയും അഷ്‌റഫിക്കാന്റെയും ഒരു പിരാന്തന്‍ പൂതിയാണ്. 2016 മുതല്‍ തല്ലുമാലയുടെ തിരക്കഥയില്‍ ഞാനും അസര്‍പ്പുവും തല്ലുകൂടുന്നത് കണ്ടു ശീലിച്ച റഹ്‌മാന്‍ ആ പിരാന്തന്‍ പൂതി സാക്ഷാത്കരിക്കും. ബാക്കി പരിപാടി പുറകെ..