'മരട് 357' ടീസര്‍ റിലീസ് ചെയ്ത പ്രമുഖ നടന് എതിരെ കേസ്, സിനിമയെ ചിലര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു: കണ്ണന്‍ താമരക്കുളം

മരട് ഫ്‌ളാറ്റ് പൊളിക്കലിനെ ആധാരമാക്കി ഒരുക്കുന്ന “മരട് 357” സിനിമയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി സംവിധായകന്‍ കണ്ണന്‍ താമരക്കുളം. സിനിമ ചെയ്യാതിരിക്കുവാനായി പലരും ഓഫറുകളുമായി വന്നു. ഷൂട്ടിംഗിനായി ഒരു ഫ്ളാറ്റിന്റെ അനുമതി ലഭിക്കാന്‍ തന്നെ ഏറെ ബുദ്ധിമുട്ടിയെന്നാണ് സംവിധായകന്‍ നാനാ ഓണ്‍ലൈനിനോട് പറയുന്നത്.

സിനിമയുടെ ടീസര്‍ റിലീസ് ചെയ്ത മലയാളത്തിലെ ഒരു പ്രമുഖ നടനെതിരെ ഒരാള്‍ കേസ് കൊടുത്തിരുന്നു. മരട് 357 പറയുന്നത് സുപ്രീം കോടതി വിധി പ്രകാരം ഫ്ളാറ്റ് പൊളിച്ചതിലെ ശരികേടുകള്‍ ഒന്നുമല്ല. മരട് ഫ്‌ളാറ്റ് എങ്ങനെയാണ് ഉണ്ടായത്. ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നവരുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എന്നാണ്.

നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി ഫ്‌ളാറ്റ് പണിയാന്‍ കൈക്കൂലി വാങ്ങി അനുമതി നല്‍കിയതിനെ കുറിച്ചും സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്. അതിലെ പിന്നാമ്പുറ കഥകളിലൂടെയാണ് ചിത്രം സഞ്ചരിക്കുക. അതിനാല്‍ ചിലര്‍ സിനിമയെ തകര്‍ക്കാന്‍ ശ്രമം നടത്തുകയുണ്ടായി എന്നും ണ്ണന്‍ താമരക്കുളം പറഞ്ഞു.

ഏപ്രിലില്‍ വിഷു റിലീസായി എത്താനിരുന്ന ചിത്രം കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് മാറ്റി വെയ്ക്കുകയായിരുന്നു. ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും സെക്കന്‍ഡ് ഷോ തുടങ്ങാതെ റിലീസ് ചെയ്യില്ലെന്നാണ് നിര്‍മ്മാതാവ് അബ്രഹാം മാത്യു വ്യക്തമാക്കിയത്.