ആദ്യ ഭാര്യ പോയ സങ്കടത്തിലായിരുന്നു; ഇപ്പോള്‍ എന്താ സംഭവിച്ചതെന്ന് അറിയില്ല, രമേശിനെ കുറിച്ച് കണ്ണന്‍ താമരക്കുളം

സിനിമാ- സീരിയല്‍ താരം രമേശ് വലിയശാലയുടെ അപ്രതീക്ഷിത വിയോഗം സഹപ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. വര്‍ഷങ്ങളോളം തന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്ന രമേശിനെ കുറിച്ച് ഓര്‍മ്മിക്കുകയാണ് സംവിധായകന്‍ കണ്ണന്‍ താമരക്കുളം.

കണ്ണന്‍ സംവിധാനം ചെയ്യുന്ന വരാല്‍ എന്ന സിനിമയിലാണ് അവസാനമായി രമേശ് അഭിനയിച്ചത്. സെറ്റില്‍ വളരെ സന്തോഷവാനായി ഇരുന്ന രമേശിന് പിന്നെ എന്താണ് പറ്റിയതെന്ന് അറിയില്ലെന്നാണ് സംവിധായകനിപ്പോള്‍ പറയുന്നത്. വിശദമായി വായിക്കാം…

ഇന്നലെ ഒരുദിവസം മുഴുവന്‍ എടുത്തു പ്രിയ സുഹൃത്തേ നിങ്ങളുടെ വിയോഗം വിശ്വസിക്കാന്‍. നിങ്ങളുടെ വര്‍ക്ക് മുഴുവന്‍ തീര്‍ക്കാതെ വിട്ടിരുന്നെങ്കില്‍ അത് ഓര്‍ത്തെങ്കിലും ആ നശിച്ച നിമിഷത്തെ അതിജീവിക്കുമായിരുന്നില്ലേ. എന്ന് ഞാന്‍ ഏറെ നേരം ചിന്തിച്ചു. ഒരു ആദരാഞ്ജലി പോസ്റ്റ് ഇടാന്‍ എനിക്ക് ഒട്ടും മനസുണ്ടായിട്ടല്ല. സുഹൃത്തുക്കളെ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ജീവിച്ചു കാണിക്കുകയാണ് വേണ്ടത്. ഒരുപാടു വേദനയോടെ ആത്മാവിന് ‘നിത്യ ശാന്തി’ എന്ന് ഒന്ന് ഉണ്ടെകില്‍ അതിനായി പ്രാര്‍ത്ഥിക്കുന്നു..

സാധാരണ ഓപ്പണ്‍ മൈന്‍ഡ് ആയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. പക്ഷേ എന്തെങ്കിലും പ്രശ്നം ഉള്ളതായി അടുത്തൊന്നും ആരോടും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസിലാവുന്നില്ലെന്ന് വനിതയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ സംവിധായകന്‍ സൂചിപ്പിക്കുന്നു. വരാല്‍ എന്ന പടത്തിലെ തന്റെ ഭാഗം തീര്‍ത്തിട്ടാണ് അദ്ദേഹം പോയത്.

ഇപ്പോള്‍ എനിക്ക് തോന്നുന്നത്, കുറച്ച് സീനുകള്‍ ബാക്കി ഉണ്ടായിരുന്നെങ്കില്‍ അതിന്റെ എങ്കിലും പേരില്‍ അദ്ദേഹം മാറി ചിന്തിച്ചേനെ എന്നാണ്. എന്ത് ചെയ്യാന്‍ പറ്റും. സാമ്പത്തിക പ്രശ്നങ്ങള്‍ ഉള്ളതായി അറിയില്ല. ആദ്യ ഭാര്യ മരിച്ചത് അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചിരുന്നു. പിന്നീട് രണ്ടാമത് വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു.

ഇരുപത് വര്‍ഷത്തിലേറെയായി രമേശുമായി താന്‍ സുഹൃത്താണെന്നാണ് കണ്ണന്‍ പറയുന്നത്. മിന്നാരം എന്ന തന്റെ സീരിയലില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എനിക്ക് നിങ്ങളുടെ സിനിമയില്‍ അഭിനയിക്കണം. അതെന്താ എന്നെ വിളിക്കാത്തത്. എനിക്കൊരു വേഷം തന്നേ പറ്റൂ എന്നൊക്കെ പറഞ്ഞു. അപ്പോഴാണ് അടുത്ത സുഹൃത്തായിട്ടും ഇത്ര നാളും ഒരു റോള്‍ കൊടുക്കാന്‍ പറ്റിയില്ലല്ലോ എന്ന് ഞാനും ചിന്തിച്ചത്. വരാലില്‍ രമേശ് ചെയ്തിരിക്കുന്നത് അത്യാവശ്യം നല്ല കഥാപാത്രമായിരുന്നു. നന്നായി അഭിനയിക്കുകയും ചെയ്തു. അദ്ദേഹത്തെ കാസ്റ്റ് ചെയ്തത് നന്നായി എന്ന് ഞാനും അനൂപ് മേനോനും തമ്മില്‍ പറയുകയും ചെയ്തതായി കണ്ണന്‍ ഓര്‍മ്മിക്കുന്നു.