ആദ്യ ഭാര്യ മരിച്ചത് രമേശിനെ വളരെയധികം വേദനിപ്പിച്ചിരുന്നു, പിന്നീട് രണ്ടാമതൊരു വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു: കണ്ണന്‍ താമരക്കുളം

രമേശ് വലിയശാലയുടെ അത്മഹത്യയില്‍ ദുഖം പങ്കുവച്ച് സംവിധായകന്‍ കണ്ണന്‍ താമരക്കുളം. സംവിധായകന്റെ വരാല്‍ എന്ന ചിത്രത്തിലാണ് രമേശ് ഒടുവില്‍ വേഷമിട്ടത്. ഒന്നര മാസം മുമ്പ് രമേശ് തന്നെ വിളിച്ച് ഇങ്ങോട്ട് ആവശ്യപ്പെട്ടതാണ് തന്റെ സിനിമയില്‍ അഭിനയിക്കണം എന്നത് എന്നാണ് കണ്ണന്‍ താമരക്കുളം വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

മൂന്ന് ദിവസം അദ്ദേഹം വരാലിന്റെ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. പ്രകാശ് രാജ് സാറുമൊക്കെയുള്ള കോമ്പിനേഷന്‍ സീനായിരുന്നു. ഭയങ്കര ഹാപ്പിയായിരുന്നു. കുറേ നാളുകള്‍ക്ക് ശേഷം സിനിമയില്‍ അഭിനയിക്കുന്നതിന്റെ ആവേശമുണ്ടായിരുന്നു. തന്നെ കെട്ടിപ്പിടിച്ച്, സന്തോഷത്തോടെയാണ് പോയത്. എന്താണ് പെട്ടെന്നിങ്ങനെ സംഭവിക്കാനുള്ള കാരണമെന്ന് മനസിലാകുന്നില്ല. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ല.

ആദ്യ ഭാര്യ മരിച്ചത് അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചിരുന്നു. പിന്നീട് രണ്ടാമതൊരു വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. നിര്‍മ്മാതാവ് ഗിരീഷേട്ടനാണ് തന്നെ വിളിച്ച് മരണവിവരം പറഞ്ഞത്. ഉറക്കത്തില്‍ നിന്നുണര്‍ന്ന്, താന്‍ ഞെട്ടലോടെ ആ ഇരുപ്പ് ഒരു മണിക്കൂര്‍ ഇരുന്നു. ഷോക്കായിപ്പോയി. ഇരുപതു വര്‍ഷത്തിലേറെയായി തങ്ങള്‍ സുഹൃത്തുക്കളാണ്. തന്റെ മിന്നാരം എന്ന സീരിയലിലൊക്കെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Read more

ഒന്നര മാസം മുമ്പാണ് തന്നെ വിളിച്ചത്. ‘എനിക്ക് നിങ്ങളുടെ സിനിമയില്‍ അഭിനയിക്കണം, അതെന്താ എന്നെ വിളിക്കാത്തത്. എനിക്കൊരു വേഷം തന്നേ പറ്റൂ’ എന്നു പറഞ്ഞത്. വരാലില്‍ അത്യാവശ്യം നല്ല കഥാപാത്രമായിരുന്നു. നന്നായി അഭിനയിക്കുകയും ചെയ്തു. അദ്ദേഹത്തെ കാസ്റ്റ് ചെയ്തത് നന്നായി എന്ന് താനും അനൂപ് മേനോനും തമ്മില്‍ പറയുകയും ചെയ്തു. വിരുന്ന് സിനിമയിലും ഒരു വേഷം വേണം എന്നു പറഞ്ഞിരുന്നതായും സംവിധായകന്‍ പറയുന്നു.