'എന്നത്തേയും പോലെ ഭര്‍ത്താവിനോടും മകനോടും യാത്ര പറഞ്ഞ് ഷൂട്ടിങ്ങിനായി ഇറങ്ങിയതായിരുന്നു; അതൊരു വ്യാജവർത്ത ആയിരിക്കണേ എന്നാണ് പ്രാർഥിച്ചത്': കനിഹ

തമിഴ്, മലയാളം സിനിമകളിലായി നിരവധി ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നായികയാണ് കനിഹ. പഴശ്ശിരാജ, ഭാഗ്യദേവത, സ്പിരിറ്റ് തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലൂടെ മലയാളികൾക്കും താരം പ്രിയങ്കരിയായി മാറി. തമിഴ് പരമ്പര എതിര്‍നീച്ചലിലൂടെയാണ് കനിഹ ടെലിവിഷന്‍ ലോകത്തിലേക്ക് കടക്കുന്നത്. കഴിഞ്ഞ ദിവസം മരിച്ച സിനിമ-സീരിയല്‍ താരം മാരിമുത്തുവിനെക്കുറിച്ച് സംസാരിക്കുന്ന കനിഹയുടെ വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

മാരിമുത്തുവിനൊപ്പമുള്ള രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു താരം സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ അനുസ്മരിച്ചത്. ‘എന്തിനാണ് സര്‍ ഇത്ര പെട്ടെന്ന് പോയത്. നിങ്ങളുടെ ചിരിയും സംസാരവും എല്ലാം ഇപ്പോഴും എന്റെ കാതുകളിലുണ്ട്. ഞങ്ങള്‍ എല്ലാം നിങ്ങളെ മിസ്സ് ചെയ്യും’ എന്നാണ് പോസ്റ്റില്‍ കനിഹ കുറിച്ചത്. ഇതിന് പിന്നാലെ താരം വിഡിയോയും പങ്കുവച്ചു.

View this post on Instagram

A post shared by Kaniha (@kaniha_official)


എന്നത്തെയും പോലെ രാവിലെ ഭര്‍ത്താവിനോടും മകനോടും ഷൂട്ടിങിന് പോയിട്ടു വരാം എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. അഭിനയിക്കുന്നതിനായി മേക്കപ്പ് ഇട്ടുകൊണ്ടിരിക്കെയാണ് മാരിമുത്തു സാര്‍ കുഴഞ്ഞു വീണുവെന്നും ആശുപത്രിയില്‍ കൊണ്ടു പോയെന്നും അറിഞ്ഞു. വ്യാജ വാര്‍ത്തയാകണേ എന്നായിരുന്നു പ്രാർത്ഥിച്ചതെന്നും കനിഹ പറയുന്നു.

രണ്ട് വര്‍ഷമായി ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. എതിര്‍നീച്ചല്‍ ടീം തങ്ങള്‍ക്ക് ഒരു കുടംബം പോലെയാണെന്നും മരണവാര്‍ത്ത വിശ്വസിക്കാനും ഉള്‍ക്കൊള്ളാനും സാധിച്ചില്ലെന്നാണ് കനിഹ പറയുന്നത്. ഏത് വിഷയത്തെക്കുറിച്ചും നല്ല അറിവുള്ള വ്യക്തിയായിരുന്നു അദ്ദേഹം. രാഷ്ട്രീയം, സിനിമ, പുസ്തകം തുടങ്ങി എല്ലാത്തിനേയും കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നുവെന്നും കനിഹ പറയുന്നു.

അദ്ദേഹത്തിന്റെ ചിരി തന്റെ കാതില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ടെന്നും കനിഹ പറയുന്നു. എപ്പോ കണ്ടാലും വീട്ടില്‍ എല്ലാവര്‍ക്കും സുഖമാണോ, മോന്‍ എന്ത് പറയുന്നു എന്നെക്കെ അദ്ദേഹം ചോദിക്കും. സ്ത്രീകളെ വളരെയധികം ബഹുമാനിക്കുകയും മാന്യമായി പെരുമാറുകയും ചെയ്യുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹമെന്നും കനിഹ വിഡിയോയിൽ പറയുന്നു.