കേന്ദ്ര സര്‍ക്കാരിന്റെ നീക്കം അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം, സിനിമാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കണം: കമല്‍

സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന സിനിമാട്ടോഗ്രാഫ് നിയമ ഭേദഗതിക്കെതിരെ കേരള ചലച്ചിത്ര അക്കാദമി. സെന്‍സര്‍ഷിപ്പ് തന്നെ ആവശ്യമില്ലാത്ത കാലത്ത് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.

ഈ നിയമ ഭേദഗതിക്കെതിരെ സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും കമല്‍ മീഡിയാവണ്ണിനോട് പ്രതികരിച്ചു. നടന്‍ മുരളി ഗോപി സിനിമാട്ടോഗ്രാഫ് നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സമൂഹത്തിന്റെ ആത്മവിശ്വാസമില്ലായ്മയാണ് സെന്‍സര്‍ഷിപ്പിലൂടെ പ്രതിഫലിക്കുന്നത് എന്ന അമേരിക്കന്‍ അഭിഭാഷകന്റെ പരാമര്‍ശം പങ്കുവച്ചായിരുന്നു താരത്തിന്റെ പ്രതികരണം.

“”ബലേ ഭേഷ്! ഇനി ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ”” എന്നാണ് മുരളി ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചത്. സേ നോ ടു സെന്‍സര്‍ഷിപ്പ് എന്ന ഹാഷ്ടാഗ് പങ്കുവച്ചായിരുന്നു മുരളി ഗോപിയുടെ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന് സിനിമകളില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ അധികാരം നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തിറക്കിയ കരട് ബില്‍.

സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയാലും സര്‍ക്കാരിന് ആവശ്യമെങ്കില്‍ സിനിമ വീണ്ടും പരിശോധിക്കാന്‍ ബില്ലിലൂടെ അധികാരം ലഭിക്കും. ചട്ട വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയാലും അത് റദ്ദാക്കാന്‍ സര്‍ക്കാരിന് സാധിക്കും.