നായികയുടെ പരിശുദ്ധി വിഷയമായത് കൊണ്ടാണ് 'മഴയെത്തും മുന്‍പെ' ഹിറ്റ് ആയതും, 'അഴകിയ രാവണന്‍' അത്ര ഹിറ്റ് ആവാതെ പോയതും: കമല്‍

തൊണ്ണൂറുകളിലെ സിനിമയെ ചില കാഴ്ച്ചപ്പാടുകള്‍ ബാധിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ കമല്‍. കുടുംബ പ്രേക്ഷകര്‍ക്ക് ഇന്റിമസി സീനുകള്‍ പറ്റാത്തത് കൊണ്ട് പല സിനിമകളും ചെയ്യാതെ പോയിട്ടുണ്ടെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞു.

തൊണ്ണൂറുകളില്‍ ചെയ്ത മഴയെത്തും മുന്‍പെയില്‍ ഇന്റിമസി സീനുകള്‍ ഒഴിവാക്കാനായി പല വിട്ടുവീഴ്ചയും നടത്തിയിട്ടുണ്ട്. ചിത്രത്തില്‍ ആനിയുടെ കഥാപാത്രവും നന്ദന്‍ മാഷുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗം നിര്‍മ്മാതാവായ മാധവന്‍ നായരുടെയും മറ്റ് പലരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. നായകനായ മമ്മൂട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുമെന്നതും അധ്യാപക- വിദ്യാര്‍ത്ഥി ബന്ധത്തെ അപ്രകാരം ചിത്രീകരിക്കുന്നതുമായിരുന്നു പ്രശ്നമായി ചൂണ്ടികാണിക്കപ്പെട്ടത്. ശ്രീനിവാസനും അങ്ങനെയൊരു രംഗം ചിത്രീകരിക്കുന്നതില്‍ നിന്നും പിന്മാറിയിരുന്നു’, കമല്‍ പറഞ്ഞു.

‘അഴകിയ രാവണനില്‍ ബിജു മേനോന്റെയും ഭാനുപ്രിയയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള ശാരീരിക ബന്ധത്തിന്റെ റിസ്‌ക് താന്‍ ഏറ്റെടുക്കാമെന്ന് പറഞ്ഞത് കൊണ്ടാണ്, സിനിമയില്‍ അങ്ങനെയൊരു രംഗം ഷൂട്ട് ചെയ്യാന്‍ സാധിച്ചത്. മറ്റൊരാളുടെ കൂടെ ജീവിച്ച പെണ്ണിനെ ഏറ്റെടുക്കുന്നത് ശങ്കര്‍ദാസിന്റെ മഹത്വമായി ഉദ്‌ഘോഷിക്കുന്ന തരത്തിലാണ് സിനിമ ചിത്രീകരിക്കേണ്ടി വന്നത്. അങ്ങനെയുള്ള പല പ്രശ്നങ്ങളും ആ കാലഘട്ടത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ട്. നായികയുടെ പരിശുദ്ധി വിഷയമായത് കൊണ്ടാണ് ‘മഴയെത്തും മുന്‍പെ’ ഹിറ്റ് ആയതും, ‘അഴകിയ രാവണന്‍’ അത്ര ഹിറ്റ് ആവാതെ പോയതും’, കമല്‍ പറഞ്ഞു.