അമ്മ മരിച്ചാല്‍ സിനിമ ബ്ലോക്ബസ്റ്റര്‍ ആകും, പക്ഷേ എനിക്ക് അതെല്ലാം വലിയ ആഘാതമായിരുന്നു: കല്യാണി പ്രിയദര്‍ശന്‍

അമ്മ ലിസിയുടെ സിനിമകള്‍ തനിക്ക് വലിയ ട്രോമയായിരുന്നു എന്ന് കല്യാണി പ്രിയദര്‍ശന്‍. മിക്ക സിനിമകളിലും അമ്മ മരിക്കും. അമ്മ മരിച്ചാല്‍ ആ സിനിമ ഹിറ്റാണ്. മക്കളായ തങ്ങള്‍ക്ക് അത് സ്‌ക്രീനില്‍ കാണുമ്പോള്‍ വലിയ ആഘാതമായിരുന്നു എന്നാണ് കല്യാണി അവതാരക രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അമ്മ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. അവയില്‍ ഭൂരിഭാഗം സിനിമകളിലും അമ്മ മരിക്കും. ഉദാഹരണത്തിന് ചിത്രം, താളവട്ടം, വെള്ളാനകളുടെ നാട് എന്നിവയെടുക്കാം. ഒന്നുകില്‍ കുത്തിക്കൊല്ലും, അല്ലെങ്കില്‍ ഷോക്കടിച്ച് മരിക്കും. തന്നെ നോക്കാനായി സഹായത്തിന് ഒരു സ്ത്രീയെ വീട്ടില്‍ നിര്‍ത്തിയിരുന്നു.

അങ്ങനെയിരിക്കെ ഒരിക്കല്‍ അവര്‍ തന്നെ അമ്മയുടെ ചിത്രം സിനിമ കാണിച്ചു. ലാല്‍ അങ്കിള്‍ തനിക്ക് പ്രിയപ്പെട്ട വ്യക്തിയാണ്. ഒരുപാട് സ്‌നേഹമാണ്. എന്നാല്‍ ചിത്രത്തില്‍ അമ്മയെ ലാല്‍ അങ്കിള്‍ കുത്തുന്നത് കണ്ട് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല.

അത്രത്തോളം താന്‍ സ്‌നേഹിച്ച വ്യക്തി തന്റെ അമ്മയെ കൊലപ്പെടുത്തുന്നത് കണ്ണില്‍ കണ്ടപ്പോള്‍ സങ്കടം അടക്കാനായില്ല. പിന്നീട് ലാല്‍ അങ്കിളിനെ കണ്ടപ്പോള്‍ ഇത് മനസില്‍ കിടക്കുന്നതിനാല്‍ താന്‍ ഉച്ചത്തില്‍ നിലവിളിച്ച് കരയുകയും ചെയ്തിട്ടുണ്ട്. അമ്മ മരിച്ചാല്‍ ആ സിനിമ ഹിറ്റാണ്.

ബ്ലോക്ക്ബസ്റ്റര്‍ വരെ പോകും അമ്മയുടെ മക്കളായ തങ്ങള്‍ക്ക് അത് സ്‌ക്രീനില്‍ കാണുമ്പോള്‍ വലിയ ആഘാതമായിരുന്നു എന്നാണ് കല്യാണി പറയുന്നത്. വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം, പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി എന്നിവയാണ് കല്യാണിയുടെതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങള്‍.