'ഞാന്‍ വിവാഹം കഴിച്ച എന്റെ സ്വന്തം ഭാര്യയെ വിട്ടു തരില്ല?', കെ.പി.എ.സി ലളിതയെ വിട്ടുതരാന്‍ ആവശ്യപ്പെട്ട ഭരതന്‍; കലൂര്‍ ഡെന്നീസ് പറയുന്നു

കെപിഎസി ലളിതയെ താന്‍ അഭിനയിക്കാന്‍ അറിയാത്ത നടി എന്നാണ് വിശേഷിപ്പിക്കുന്നതെന്ന് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസ്. ലളിത അഭിനയിക്കുമ്പോള്‍ സ്വാഭാവികമായൊരു പരിചരണ രീതി ആയിട്ടേ തോന്നിയിട്ടുള്ളൂ. അവര്‍ ഒരിക്കലും അഭിനയിക്കുകയാണെന്ന് തോന്നിയിട്ടില്ല.

അതുകൊണ്ടാണ് താന്‍ അവരെ അഭിനയിക്കാന്‍ അറിയാത്ത നടി എന്ന് വിശേഷിപ്പിക്കുന്നത് എന്നാണ് കലൂര്‍ ഡെന്നീസ് പറയുന്നതും. അതേസമയം, ഭരതന്റെ സിനിമയിലും പി.ജി വിശ്വംഭരന്റെ ഗജകേസരിയോഗം എന്ന സിനിമയിലും ലളിത ഒരുമിച്ച് അഭിനയിച്ചതിനെ കുറിച്ചും ഡെന്നീസ് മനോരമയോട് പ്രതികരിച്ചു.

അന്ന് ഗജകേസരി യോഗത്തില്‍ ആദ്യം മുതല്‍ അവസാനം വരെ നിറഞ്ഞു നില്‍ക്കുന്ന വേഷമാണ് ലളിതയുടേത്. ഭരതന്റെ പടം വിചാരിച്ചതു പോലെ ഷൂട്ടിംഗ് നടക്കാതെ വന്നതോടെ ലളിതയുടെ ഡേറ്റില്‍ ക്ലാഷ് വന്നു. ക്ലൈമാക്സും ഒന്നുരണ്ട് സീനുകളും മാത്രമേ ആ ചിത്രത്തില്‍ ചെയ്യാനുള്ളൂ.

രണ്ടു ദിവസം എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്ത് ലളിതയെ വിട്ടു തരണമെന്ന് പറഞ്ഞു ഭരതന്‍ വിളിച്ചു. എന്നാല്‍ പി.ജി വിശ്വംഭരന്‍ അതിന് തയ്യാറായില്ല. ഇതിനിടയില്‍ ഭരതന്‍ തന്നെ വിളിച്ച് സംസാരിച്ചു. ‘എടാ ഡെന്നീസേ, നീയൊക്കെ എന്ത് ദ്രോഹമാണ് ഈ ചെയ്യുന്നത്.ട

‘ഞാന്‍ വിവാഹം കഴിച്ചിരിക്കുന്ന എന്റെ സ്വന്തം ഭാര്യയെ വിട്ടു തരില്ലെന്ന് പറയുന്നത് എവിടുത്തെ നിയമമാണ്. ഞാന്‍ കേസ് കൊടുത്താല്‍ ലളിതയെ പുഷ്പം പോലെ കൊണ്ടു വന്ന് വിട്ടിട്ട് ഒരു പാട്ടു പാടി കേള്‍പ്പിച്ചു പോകേണ്ടി വരും.’

‘അതുകൊണ്ട് ആ വിശംഭരനോട് ലളിതയെ വേഗം വിട്ടുതരാന്‍ പറഞ്ഞേക്ക്’ എന്നാണ് ഭരതന്‍ തന്നോട് പറഞ്ഞത്. അദ്ദേഹത്തിന്റെ നര്‍മ്മം കേട്ട് ഒത്തിരി നേരം ഇരുന്ന് താന്‍ ചിരിച്ച് പോയെന്നാണ് കലൂര്‍ ഡെന്നിസ് പറയുന്നു.