കാളി പോസ്റ്റര്‍ വിവാദം; സംവിധായികയ്‌ക്ക് എതിരെ വധഭീഷണി മുഴക്കിയ സംഘപരിവാര്‍ നേതാവ് അറസ്റ്റില്‍

കാളി പോസ്റ്റര്‍ വിവാദത്തില്‍ തമിഴ് ഡോക്യുമെന്ററി സംവിധായകയും നടിയുമായ ലീന മണിമേഖലയ്ക്ക് വധഭീഷണി മുഴക്കിയ വലതുപക്ഷ സംഘടനാ നേതാവിനെ അറസ്റ്റ് ചെയ്തു. സിനിമാ പോസ്റ്ററില്‍ കാളീദേവിയെ അപമാനിച്ചെന്നാരോപിച്ചായിരുന്നു് വധഭീഷണി.

‘ശക്തി സേന ഹിന്ദു മക്കള്‍ ഇയക്കം’ എന്ന തീവ്ര വലത് സംഘടനയുടെ പ്രസിഡന്റ് സരസ്വതിയാണ് വധഭീഷണി മുഴക്കിയത്. ലീനയെ അധിക്ഷേപിക്കുന്ന വീഡിയോയും സരസ്വതി പുറത്തിറക്കിയിരുന്നു. പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു.

‘കാളി’ എന്ന ഡോക്യൂമെന്ററിയുടെ ഭാഗമായി പുറത്തിറക്കിയ പോസ്റ്ററില്‍ ഹിന്ദു ദേവതയായ കാളി പുകവലിച്ചുകൊണ്ട് എല്‍ജിബിടിക്യൂ സമൂഹത്തിന്റെ പതാകയുമായി നില്‍ക്കുന്നതാണ് ചിത്രീകരിച്ചിരുന്നത്.
മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പ്രതിഷേധം ഉയര്‍ന്നിരുന്നു.

പിന്നാലെ ലീന മണിമേഖലയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സംഘ്പരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും യുപി, ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതിനിടയിലാണ് സരസ്വതി ചൊവ്വാഴ്ച വീഡിയോ പുറത്തിറക്കിയത്.