'പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്'; കണ്‍സെഷന്‍ വിവാദത്തില്‍ ജൂഡ് ആന്തണി

വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സെഷന്‍ നാണക്കേടെന്ന മന്ത്രി ആന്റണി രാജുവിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ജൂഡ് ആന്തണി. കൊച്ചിയിലൂടെ ഓടുന്ന പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത് എന്നാണ് ഫെയ്‌സ്ബുക്കില്‍ ജൂഡ് കുറിച്ചിരിക്കുന്നത്.

”വന്‍കിട ഇടപാടുകള്‍ നടത്തുന്നവര്‍ പോലും രണ്ട് രൂപയെ ബഹുമാനിക്കാറുണ്ട്. ഓരോ പൈസയും അധ്വാനം കൊണ്ട് ഉണ്ടാവുന്നതാണ്. അത് ചിലവാക്കുമ്പോ നാണം തോന്നും എന്നെനിക്ക് തോന്നുന്നില്ല. കണ്‍സഷന്‍ വിദ്യാര്‍ത്ഥികളുടെ അവകാശമാണ്. കൊച്ചിയിലൂടെ ഓടുന്ന പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്” എന്നാണ് സംവിധായകന്‍ പറയുന്നത്.

മന്ത്രിയുടെ പ്രസ്താവനക്കെതിരെ എസ്എഫ്‌ഐ അടക്കം നിരവധി സംഘടനകള്‍ രംഗത്ത് വന്നിരുന്നു. വിദ്യാര്‍ത്ഥി കണ്‍സെഷന്‍ അവകാശമാണെന്നും ഗതാഗത മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്നും എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു.

പ്രസ്താവന അപഹാസ്യമാണെന്നും കെഎസ്‌യുവും എംഎസ്എഫും അഭിപ്രായപ്പെട്ടു.എന്നാല്‍, തന്റെ പ്രസ്താവനയെ ദുര്‍വ്യാഖ്യാനം നടത്തുകയായിരുന്നു എന്ന് മന്ത്രി വിശദീകരണം നല്‍കി. നിലവിലെ കണ്‍സെഷന്‍ നിരക്ക് നാണക്കേടാണ് എന്ന് താന്‍ പറഞ്ഞിട്ടില്ല.

Read more

കണ്‍സെഷന്‍ നിരക്ക് പരാമവധി കുറയ്ക്കാനാണ് ഗതാഗത വകുപ്പ് നോക്കുന്നത്. യാത്രാ നിരക്ക് വര്‍ധന അനിവാര്യമാണ്. വിദ്യാര്‍ത്ഥി കണ്‍സഷന്‍ ദോഷകരമായി ബാധിക്കാത്ത തരത്തില്‍ വരുത്താനാണ് ആലോചനയെന്ന് മന്ത്രി പറഞ്ഞു.