വേറൊരുത്തന്റെ കാശ് വാങ്ങി തിന്ന് വക്കീൽ നോട്ടീസ് വരുമ്പോൾ തിരിച്ച് കൊടുക്കുന്നതിൽ ന്യായമില്ല, ആന്റണി വർഗീസ് പിന്മാറിയത് 'ഫാലിമി' എന്ന സിനിമയിൽ നിന്ന്; ആരോപണങ്ങളുമായി വീണ്ടും ജൂഡ് ആന്തണി ജോസഫ്

ആന്റണി വർ​ഗീസിനെതിരെ സംസാരിച്ചത് അദ്ദേഹം പ്രൊഫഷണലില്ലായ്മ കാണിച്ചത് കൊണ്ടാണെന്ന് വെളിപ്പെടുത്തി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. 2018 എന്ന ജൂഡ് ആന്തണിയുടെ സിനിമ റിലീസായ സമയത്താണ് ആന്റണി വർഗീസിനെതിരെ ഗുരുതര ആരോപണങ്ങലുമായി ജൂഡ് രംഗത്തെത്തിയത്. ശേഷം ബാങ്ക് രേഖകൾ കാണിച്ചുകൊണ്ടാണ് ആന്റണി വർഗീസ് ഇതിനെതിരെ പ്രതികരിച്ചത്.

ഇപ്പോഴിതാ വീണ്ടും ആന്റണി വർഗീസിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ് ജൂഡ് ആന്തണി ജോസഫ്.നിതീഷ് സഹദേവ് സംവിധാനം ചെയ്ത ‘ഫാലിമി’ എന്ന സിനിമയിൽ നിന്നാണ് ആന്റണി വർ​ഗീസ് പിന്മാറിയത് എന്നും, വക്കീൽ നോട്ടീസ് അയച്ച ശേഷമാണ് പണം തിരിച്ച് കൊടുത്തതെന്നും ജൂഡ് ആന്റണി ആരോപിക്കുന്നു.

“ഞാനുപയോ​ഗിച്ച വാക്കുകൾ അദ്ദേഹത്തിന്റെ കുടുംബത്തെ വിഷമിച്ചു എന്നല്ലാതെ ഞാൻ പറഞ്ഞ വാക്കുകളിൽ സത്യം ഉണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ഒരു സിനിമ തുടങ്ങുന്നതിന് 18 ദിവസം മുമ്പ് പിന്മാറി, നിർമാതാവും ടെക്നീഷ്യൻമാരും വഴിയാധാരമായി, നിർമാതാവ് വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥയായിരുന്നു.

അന്ന് ഞാനത് പുറത്ത് പറഞ്ഞാൽ ആ സംവിധായകന്റെ ഭാവി ഇല്ലാതാകും. നിന്റെ സിനിമ എന്ന് പാക്കപ്പ് ആകുന്നോ അന്ന് ഞാനത് പറയുമെന്ന് സംവിധായകനോട് വ്യക്തമാക്കിയിരുന്നു.

ഫാലിമി എന്ന സിനിമയിൽ നിന്നാണ് ആന്റണി വർ​ഗീസ് പിന്മാറിയത്. വക്കീൽ നോട്ടീസ് അയച്ച ശേഷമാണ് പണം തിരിച്ച് കൊടുത്തത്. ഞാൻ പ്രൊഡ്യൂസ് ചെയ്യാൻ വെച്ചിരുന്ന സിനിമയാണത്. പാവപ്പെട്ടവനായാലും പണക്കാരനായാലും വേറൊരുത്തന്റെ കാശ് വാങ്ങി തിന്ന്. വക്കീൽ നോട്ടീസ് വരുമ്പോൾ തിരിച്ച് കൊടുക്കുന്നതിൽ ഒരു ന്യായവും കാണുന്നില്ല.ഈ വിഷയത്തിലേക്ക് കൂടുതൽ കടന്നാൽ ആന്റണി വർ​ഗീസ് മോശക്കാരനാകും.

പറയുന്ന കാര്യത്തിൽ ചിലപ്പോൾ സത്യമുണ്ടാകും. പക്ഷെ ധൃതി പിടിച്ചാണ് ഞാനെല്ലാ കാര്യങ്ങളും ചെയ്യുക. ജീവിതത്തിലായാലും അങ്ങനെയാണ്. എനിക്കൊരു കാര്യം ചെയ്യണമെന്ന് തോന്നിയാൽ ചെയ്ത് കഴിഞ്ഞിട്ടായിരിക്കും പറയുക. വളരെ വേ​ഗത്തിൽ മനസിൽ തോന്നിയ കാര്യം ഞാൻ പോസ്റ്റ് ചെയ്യും.

ഒരു ഉദാഹരണം പറഞ്ഞാൽ ഓം ശാന്തി ഓശാനയ്ക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയ സമയത്ത് നിവിൻ പോളിക്ക് എന്തിന് സ്റ്റേറ്റ് അവാർഡ് കൊടുത്തു, നസ്രിയക്ക് എന്തിന് സ്റ്റേറ്റ് അവാർഡ് കൊടുത്തു എന്ന രീതിയിൽ കുറേ കമന്റുകൾ കണ്ടു.

ഞാനതിന് മറുപടിയെന്നോണം പോസ്റ്റ് ഇട്ടു. വളരെ കഷ്ടപ്പെടുന്ന വ്യക്തിയാണ്. ദൈവം തരുന്നൊരു സമ്മാനമായി ഇതിനെ കൂ‌ട്ടിയാൽ മതിയെന്നാണ് പോസ്റ്റിൽ ഞാൻ ഉദ്ദേശിച്ചത്. ടൈപ്പ് ചെയ്ത് വന്നപ്പോൾ ഏറ്റവും അവസാനം ഇനിയെന്തെങ്കിലും പ്രതിഷേധം ഉണ്ടെങ്കിൽ പോയി ആട്ടിൻപാൽ കുടിച്ച് ഉറങ്ങിക്കോ എന്ന് കൂട്ടിച്ചേർത്തു.

അതിന് മുമ്പ് പറഞ്ഞതിന്റെ എല്ലാ പ്രസക്തിയും അവസാനത്തെ വരി കളഞ്ഞു. ആട് ആന്റണി എന്നാണ് കുറേക്കാലം എല്ലാവരും വിളിച്ചിരുന്നത്. ഞാൻ തന്നെ വരുത്തിവെക്കുന്ന മണ്ടത്തരങ്ങളാണ്” എന്നാണ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജൂഡ് ആന്തണി ജോസഫ് പറഞ്ഞത്.