ഞാന്‍ ക്രിസ്ത്യാനി ആണ് എന്നെ സഭയില്‍ നിന്നു പുറത്താക്കുമോ? ബന്ധുക്കള്‍ എന്തു പറയും? അങ്ങനെ ആദ്യം സാറാസ് വേണ്ടെന്ന് വച്ചു: ജൂഡ് ആന്റണി പറയുന്നു

അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത “സാറാസ്” ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകുന്നത്. സാറാസിന്റെ കഥ ആദ്യം കേട്ടപ്പോള്‍ സിനിമ ചെയ്യണോ എന്ന് ചിന്തിച്ചിരുന്നതായി സംവിധായകന്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ജൂഡ് ആന്റണി ഇക്കാര്യം വെളിപ്പെടുത്തിയത്.

ആദ്യം കഥ കേട്ടപ്പോള്‍ ഇങ്ങനെയൊരു സിനിമ ചെയ്യണോ എന്നു ചിന്തിച്ചു. കാരണം താന്‍ ക്രിസ്ത്യാനി ആണ്. തന്നെ സഭയില്‍നിന്നു പുറത്താക്കുമോ? ബന്ധുക്കള്‍ എന്തു പറയും? അങ്ങനെയുള്ള ചിന്തകള്‍ വന്നപ്പോള്‍ ആദ്യമൊന്നു വേണ്ടെന്നു വച്ചു. എങ്കിലും പിന്നീട് തോന്നി, തന്റെയുള്ളില്‍ തന്നെ ഒരു പിന്തിരിപ്പന്‍ ഉള്ള സ്ഥിതിക്ക് ഇതു നേരത്തേ തന്നെ ചെയ്യേണ്ടിയിരുന്നതാണെന്ന്.

അതോടെ ഈ സിനിമ ചെയ്യാന്‍ തന്നെ തീരുമാനിച്ചു. ഭാര്യയോടു പറഞ്ഞപ്പോള്‍ കുട്ടികളെ ഇഷ്ടമില്ലാത്ത ഒരു സ്ത്രീയെ അവള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. തിരക്കഥ വായിച്ചു കഴിഞ്ഞപ്പോള്‍ അവളുടെ നിലപാടു മാറി. തനിക്കറിയാവുന്ന, അല്‍പം ബോധവും ബോധ്യവുമുള്ള കുറച്ചു സ്ത്രീകള്‍ക്ക് തിരക്കഥ വായിക്കാന്‍ കൊടുത്തു.

അവര്‍ക്കും ഇഷ്ടമായി. അതിന് ശേഷമാണ് ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചത്. സിനിമയ്ക്ക് കൂടുതലും ലഭിക്കുന്നത് പോസിറ്റീവ് പ്രതികരണങ്ങളാണ്. സിനിമയുടെ പ്രമേയത്തോടു വിയോജിപ്പ് പ്രകടിപ്പിക്കുന്ന വളരെ കുറച്ച് പ്രതികരണങ്ങളേ ലഭിച്ചിട്ടുള്ളൂ. എന്റെ ഏറ്റവും നല്ല സിനിമ ഇതാണ് എന്നു പറഞ്ഞവരുണ്ട് എന്നു ജൂഡ് പറഞ്ഞു.