പാര്‍ട്ടി വലിച്ചിടല്ലേ അളിയാ.. സഖാവ് പിണറായി വിജയന് നന്ദി പറഞ്ഞു കൊണ്ടാണ് '2018' തുടങ്ങുന്നത്; വിശദീകരണവുമായി ജൂഡ്

‘2018 എവരിവണ്‍ ഈസ് എ ഹീറോ’ സിനിമയില്‍ സര്‍ക്കാരിന്റെ സേവനങ്ങള്‍ കാണിച്ചില്ല എന്ന വിമര്‍ശനത്തോട് പ്രതികരിച്ച് ജൂഡ് ആന്തണി. സിനിമയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ മോശക്കാരനാക്കി ചിത്രീകരിച്ചെന്ന എന്ന വിമര്‍ശനവും ജൂഡ് ആന്തണിക്കെതിരെ ഉയര്‍ന്നിരുന്നു. ഇതിനോടാണ് ജൂഡ് ആന്തണി പ്രതികരിച്ചത്.

”പ്രിയ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ സാറിനും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സാറിനും യൂസഫലി സാറിനും നന്ദി പറഞ്ഞു കൊണ്ടാണ് 2018 -എവരിവണ്‍ ഈസ് എ ഹീറോ എന്ന നമ്മള്‍ മലയാളികളുടെ സിനിമ തുടങ്ങുന്നത്. സര്‍ക്കാരും പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാരും നമ്മള്‍ ജനങ്ങളും തോളോട് ചേര്‍ന്ന് ചെയ്ത അത്യുഗ്രന്‍ കാലത്തിന്റെ ചെറിയൊരു ഓര്‍മ്മപ്പെടുത്തലാണ് ഈ സിനിമ.”

”ഈ വിജയം നമ്മുടെ അല്ലെ? ഇതില്‍ ജാതി, മതം, പാര്‍ട്ടി വലിച്ചിടുന്ന സഹോദരന്മാരോട്, വേണ്ട അളിയാ, വിട്ടു കള” എന്നാണ് ജൂഡ് ആന്തണി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 2018 സിനിമയില്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ കരുത്തുറ്റ കഥാപാത്രമായി കാണിക്കാതിരുന്നത് എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ ജൂഡ് നല്‍കിയ മറുപടി ചര്‍ച്ചയായിരുന്നു.

ചിത്രത്തില്‍ മുഖ്യമന്ത്രിയായി ആദ്യം തീരുമാനിച്ചിരുന്നത് രഞ്ജി പണിക്കരെ ആയിരുന്നു എന്നാല്‍ പിന്നീട് ജനാര്‍ദ്ദനനെ കാസ്റ്റ് ചെയ്യുകയായിരുന്നു. രഞ്ജി പണിക്കരെ കണ്ടാല്‍ പ്രളയം വന്നാലും കുലുങ്ങില്ല എല്ലാവരെയും രക്ഷിക്കും എന്ന് പ്രേക്ഷകര്‍ക്ക് തോന്നും അതുകൊണ്ടാണ് ജാനര്‍ദ്ദനനെ കാസ്റ്റ് ചെയ്തത് എന്നാണ് ജൂഡ് ആന്തണി പറഞ്ഞത്.

ഇതിനെതിരെയും വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ചിത്രത്തില്‍ റെസ്‌ക്യൂ ഓപ്പറേഷനില്‍ നാട്ടുകാരെയും മത്സബന്ധന തൊഴിലാളികളെയും നേവിയെയും കാണിച്ചിട്ടുണ്ടെങ്കിലും ഒരു ഭാഗത്തും സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ സംവിധായകന്‍ പരാമര്‍ശിച്ചിട്ടില്ല. ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.