മലയാളികളുടെ ചങ്കുറപ്പിന്റെ കഥ അഞ്ച് മിനിറ്റില്‍ തീരില്ല, എന്റെ കണ്ണീരും ചിന്തകളും ടെന്‍ഷനും ഓട്ടവും ഇതാ ഒരു സിനിമയായിരിക്കുന്നു: ജൂഡ് ആന്തണി

സംവിധായകന്‍ ജൂഡ് ആന്തണിയുടെ പുതിയ പോസ്റ്റ് ചര്‍ച്ചയാകുന്നു. കേരളത്തെ പിടിച്ചുലച്ച 2018 ലെ വെള്ളപ്പൊക്കം, സ്വന്തം വീടും പ്രിയപ്പെട്ടവരും അപകടത്തിലായ ,ചിലര്‍ക്ക് ഇതൊക്കെ നഷ്ടമായ ദുരിതനാളുകള്‍ സിനിമയാക്കുന്ന വിവരം പങ്കുവച്ച് ജൂഡ്. വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പിന്നീട് പുറത്തു വിടുമെന്നും സമൂഹമാധ്യമത്തില്‍ ജൂഡ് കുറിച്ചു.

ജൂഡിന്റെ വാക്കുകള്‍

മലയാളികളുടെ ചങ്കുറപ്പിന്റെ കഥ 5 മിനിറ്റില്‍ പറഞ്ഞു തീരില്ല . ഒരു ഫിലിം മേക്കറുടെ ആഗ്രഹമുണര്‍ന്നു . നേരെ ആന്റോ ചേട്ടന്റെ അടുത്ത് കാര്യം അവതരിപ്പിച്ചു . അന്ന് മുതല്‍ ഈ നിമിഷം വരെ ഞങ്ങളുടെ ആ വലിയ സ്വപ്നത്തിനു താങ്ങായി മഹാമേരു പോലെ ആന്റോ ചേട്ടന്‍ നില കൊണ്ടു . വേണു കുന്നപ്പിള്ളി എന്ന ഉഗ്രന്‍ നിര്‍മാതാവിനെ ആന്റോ ചേട്ടന്‍ പരിചയപ്പെടുത്തി . കലാകാരനായ അദ്ദേഹം തിരക്കഥ വായിക്കുകയും പലരും കൈ വക്കാന്‍ മടിക്കുന്ന പ്രളയം പ്രമേയമായ ഈ സിനിമ നിര്‍മിക്കാന്‍ സധൈര്യം മുന്നോട്ടു വന്നു .

125ഇല്‍ പരം ആര്‍ട്ടിസ്റ്റുകള്‍ , 200 ഇല്‍ പരം ലൊക്കേഷനുകള്‍ 100 ഇല്‍ കൂടുതല്‍ ഷൂട്ടിംഗ് ഡേയ്‌സ് . ഒടുവില്‍ ഞങ്ങള്‍ ആ സ്വപ്നം പൂര്‍ത്തിയാക്കുന്നു . 4 വര്‍ഷമായി എന്റെ കണ്ണീരും ചിന്തകളും ടെന്‍ഷനും ഓട്ടവും ഇതാ ഒരു സിനിമയായി രൂപപ്പെട്ടിരിക്കുന്നു . സര്‍വേശ്വരനും വേണു സാറിനും ആന്റോ ചേട്ടനും സഹ നിര്‍മാതാവ് പദ്മകുമാര്‍ സാറിനോടുമുള്ള തീര്‍ത്താല്‍ തീരാത്ത കടപ്പാട് പറയാന്‍ വാക്കുകളില്ല .

ഒരുഗ്രന്‍ ടീമിനെ ദൈവം കൊണ്ട് തന്നു . എല്ലാവരെയും സിനിമയുടെ മറ്റു വിവരങ്ങളും ഉടനെ അറിയിക്കാം. ഒത്തൊരുമയോടെ മലയാളികള്‍ വെള്ളപ്പൊക്കത്തിനെ നേരിട്ടത് ഒട്ടും ചോര്‍ന്നു പോകാതെ വലിയ സ്‌ക്രീനില്‍ വലിയ ക്യാന്‍വാസില്‍ കാണിക്കാന്‍ ഞങ്ങള്‍ 110 ശതമാനം പണിയെടുത്തിട്ടുണ്ട് . ബാക്കി വിവരങ്ങള്‍ വഴിയേ ?