ബില്ലുകൾ കാണിച്ച് മാധ്യമപ്രവർത്തകർ ജയറാമിനെ പേടിപ്പിച്ചിട്ടുണ്ട്, അന്ന് കഷ്ടപ്പെട്ടത് കൊണ്ട് ഇന്ന് നല്ലൊരു ലൈഫ് കിട്ടി: പാർവതി

മലയാളത്തിലെ  പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും പാർവതിയും. പത്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന സിനിമയിലൂടെ ഒന്നിച്ചഭിനയിച്ച് തുടങ്ങി പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിൽ താര ജോടികളായി മലയാള സിനിമ പ്രേക്ഷകരുടെ മനം കവർന്നു.

വൈശാലി, അമൃതം ഗമയ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, പൊന്മുട്ടയിടുന്ന താറാവ്, കിരീടം, തൂവാനതുമ്പികൾ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, തലയണമന്ത്രം, ചെങ്കോൽ തുടങ്ങീ ഒരുപാട് സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് പാർവതി. തങ്ങൾ പ്രണയത്തിലായിരുന്ന സമയത്ത് ചില മാധ്യമപ്രവർത്തകർ ഫോൺ ബില്ലുകൾ കാണിച്ച് ജയറാമിനെ പേടിപ്പിക്കുമായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാർവതി.

“ചില ജേർണലിസ്റ്റുകൾ ഞങ്ങൾ പ്രണയത്തിലായിരുന്ന സമയത്ത് ജയറാമിനെ പേടിപ്പിക്കുമായിരുന്നു. പാർവതിക്ക് എത്ര കോൾ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ബി. എസ്. എൻ. എൽ ഫോൺ ബില്ല് കാണിച്ച് പേടിപ്പിക്കാമിയിരുന്നു. അങ്ങനെയാണ് ചില പരിപാടികളിലേക്ക് ജയറാമിനെ അവരൊക്കെ കൊണ്ടുപോയത്. പോകാതിരിക്കാനും പറ്റില്ല. ഇനി ഇവരെങ്ങാനും എന്തെങ്കിലും എഴുതി പിടിപ്പിച്ചാലോ എന്ന് പേടിച്ച്. വേറൊന്നും കൊണ്ടല്ല, പ്രേമം അവർ പബ്ലിഷ് ചെയ്യുമോ എന്നാണ് പ്രധാന പേടി.

എന്റെയും അമ്മയുടെയും ചേച്ചിയുടെയും ശബ്ദം ഒരേപോലെയാണ്. മനസിലാവില്ല ആരാണ് സംസാരിക്കുന്നതെന്ന്. മണിക്കൂറുകളോളം വെയ്റ്റ് ചെയ്ത് ട്രങ്ക് കോൾ ബുക്ക് ചെയ്തിട്ടാണ് ജയറാം വിളിക്കുക. അപ്പോ ഫോണെടുക്കുന്നത് അമ്മയായിരിക്കും. ജയറാമാണെന്ന് മനസിലായാൽ അമ്മ കട്ട് ചെയ്യും. അന്ന് ഒരുപാട് കഷ്ടപ്പെട്ടതുകൊണ്ടാണ് ഇന്ന് നല്ലൊരു ലൈഫ് കിട്ടിയത്.” ബിഹൈന്റ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.

പതിനാറാമത്തെ വയസിൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘വിവാഹിതരേ ഇതിലേ’ എന്ന ചിത്രത്തിലൂടെയാണ് പാർവതി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. രണ്ട് വർഷം കഴിഞ്ഞ് പത്മരാജന്റെ ‘അപരനി’ലൂടെയാണ് ജയറാം വരുന്നത്. 1992 ൽ ജയറാമുമായുള്ള പ്രണയ വിവാഹത്തിന് ശേഷം പാർവതി പിന്നീട് സിനിമകളിൽ അഭിനയിച്ചിട്ടില്ല.