ബംഗളൂരുവില്‍ നിന്ന് കേരളത്തിലെത്താന്‍ ടാക്‌സിക്കൂലി ചോദിച്ചത് ഒരു ലക്ഷം രൂപ: ജോജു ജോര്‍ജ്

ഈ വര്‍ഷത്തെ ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ജോജു ജോര്‍ജ് ബംഗളൂരുവില്‍ ആയിരുന്നു. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി വിമാനത്താവളം അടച്ചതിനാല്‍ ദുബായില്‍ നിന്നെത്തിയ ജോജു ബംഗളൂരുവില്‍ കുടുങ്ങുകയായിരുന്നു. എങ്ങനെയും നാട്ടിലെത്താന്‍ ശ്രമം നടത്തിയ തന്നോട് കേരളത്തിലെത്താന്‍ ടാക്‌സി കൂലി ചോദിച്ചത് ഒരു ലക്ഷം രൂപയാണെന്നാണ് ജോജു പറയുന്നത്.

“പൊറിഞ്ചു മറിയം ജോസിന്റെ പ്രചാരണത്തിനായി ദുബായില്‍ പോയതായിരുന്നു. തിരിച്ചു വരുമ്പോള്‍ മഴയെ തുടര്‍ന്ന് കൊച്ചി വിമാനത്താവളം അടച്ചതിനാല്‍ ബംഗളൂരുവില്‍ കുടുങ്ങി. എങ്ങനെയും വീട്ടിലെത്തിയാല്‍ മതിയെന്നായി. കുടുംബം വീട്ടില്‍ ഒറ്റയ്ക്കാണ്. അവിടെ വെള്ളം കയറുമോ എന്ന ആശങ്കയുണ്ടായി. അങ്ങനെ ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോഴാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.”

“ബംഗളൂരുവില്‍ നിന്ന് കേരളത്തിലെത്താന്‍ ഒരു ലക്ഷം രൂപയാണ് ടാക്‌സിയ്ക്ക് കൂലി ചോദിച്ചത്. അതിശയോക്തിയല്ല, സംഭവിച്ചതാണ്. പിന്നെ എന്റെ കാര്‍ സുഹൃത്തിനെ കൊണ്ട് ബംഗളൂരുവില്‍ എത്തിച്ചാണ് നാട്ടിലെത്താനായത്. ഇവിടെയെത്തിയപ്പോള്‍ ആഘോഷിക്കാനുള്ള അവസരമായിരുന്നില്ല. പിന്നെ ദുരിത ബാധിതര്‍ക്കായി എന്തെങ്കിലുമൊക്കെ ചെയ്തു കൊടുക്കാനുള്ള പ്രവര്‍ത്തനങ്ങളായിരുന്നു” മനോരമയുമായുള്ള അഭിമുഖത്തില്‍ ജോജു പറഞ്ഞു.