‘പെണ്ണുകാണലിന് എന്താണ് കുഴപ്പം? ഞാൻ 18 എണ്ണം കണ്ടു, 19-ലാണ് ശരിയായത്; ജോണി ആന്റണി

മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതനായ നടനും സംവിധായകനുമാണ് ജോണി ആന്റണി. സംവിധാന രം​ഗത്ത് നിന്ന് അഭിനയ രം​ഗത്തേയ്ക്ക് എത്തിയ ജോണി ആൻ്റണി തന്റെ വിവാഹത്തെ കുറിച്ചും പെണ്ണ് കാണാൻ നടന്ന കാലത്തെ കുറിച്ചും തുറന്ന് പറ‍ഞ്ഞതാണ് ശ്ര​ദ്ധ നേടുന്നത്. മനോരമ ന്യൂസിലെ നേരെ ചൊവ്വേയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് മനസ്സ് തുറന്നത്.

താൻ പെണ്ണുകണ്ടത് പോലെ പരമ്പരാഗത രീതിയിൽ മക്കളെയും പെണ്ണുകാണിക്കുമോ എന്ന അവതാരകൻ്റെ ചോദ്യത്തിന് മറുപടിയയാണ് അദ്ദേഹം സ്വന്തം കഥ പറഞ്ഞത്. ഒരുപാട് പെണ്ണ് കണ്ടിട്ടുള്ള ആളാണ് താൻ. അതിൽ താൻ പത്തൊൻപതാമത് കണ്ടയാളാണ് ഷൈനി. അക്കാലത്ത് തൻ്റെ കുടുംബം സമ്പന്നമൊന്നുമല്ല. തനിക്ക് ഇരുപത്തിരണ്ട് വയസുള്ളപ്പോൾ പപ്പ മരിച്ചു. പിന്നെ ഞാനും അമ്മച്ചിയും മാത്രം.

അന്നൊക്കെ ബ്രേക്കർമാരാണ് കല്യാണം കൊണ്ട് വരുന്നത്. ചില നല്ല സുന്ദരിമാരുടെ ഫോട്ടോ കൊണ്ട് വന്ന് കാണിക്കും. എന്നിട്ട് ഞായറാഴ്ച പെണ്ണ് കാണാൻ പോവാമെന്ന് പറഞ്ഞ് ഇരുന്നൂറ് രൂപയും വാങ്ങി പോവും. ശേഷം രണ്ട് ദിവസം കഴിയുമ്പോൾ ആ പെണ്ണിന്റെ കല്യാണം കഴിഞ്ഞ് പോയെന്ന് പറയും. അങ്ങനെ കുറേ പറ്റിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതൊരു രസമായിട്ടാണ് തോന്നിയതെന്നും ജോണി പറയുന്നു.

ഒരു ദിവസം മൂന്ന് പെണ്ണുങ്ങളെ വരെ പോയി കണ്ടിട്ടുണ്ട്. കാണുന്ന പെൺകുട്ടികളെയൊക്കെ തനിക്ക് ഇഷ്ടപ്പെടും. പക്ഷേ അവർക്ക് തന്നെ ഇഷ്ടപെടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇനി അതാവ ഇഷ്ടപ്പട്ടാലും ചെറുക്കൻ സിനിമക്കാരൻ ആയത് കൊണ്ട് പെൺകുട്ടിയുടെ വീട്ടുകാർ പിൻമാറുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരു ക്രിസ്തുമസ് ദിനത്തിലാണ് ഷൈനിയെ പെണ്ണ് കാണാൻ പോവുന്നത്. അവർക്ക് തന്നെയും കുടുംബത്തെയും നന്നായി അറിയാവുന്നത് കൊണ്ടാണ് ആ വിവാഹം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു