ടിയാനില്‍ അഭിനയിച്ചതിന്റെ കാശ് പോലും തന്നില്ല, വിളിച്ചാല്‍ ഫോണ്‍ പോലും അവര്‍ എടുക്കാറില്ല; മോളിവുഡില്‍ തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി ജോണ്‍ കൊക്കന്‍

മലയാളസിനിമയില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് നടന്‍ ജോണ്‍ കൊക്കന്‍. ടിയാന്‍ എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലം പോലും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജോണ്‍ കൊക്കന്റെ വെളിപ്പെടുത്തല്‍. .പാ. രഞ്ജിത്ത് ചിത്രം സാര്‍പ്പട്ട പരമ്പരൈയിലെ വേമ്പുലി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ പ്രകടനം നടത്തിയതിന് പിന്നാലെയാണ് മലയാളത്തില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് താരം സംസാരിച്ചത്.

“ടിയാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ കാശ് പോലും കിട്ടിയിട്ടില്ല. ഞാന്‍ വിളിക്കുമ്പോള്‍ ഫോണ്‍ പോലും എടുക്കാറില്ല. ഈ പ്രതിഫലം ചോദിക്കാനായി പോകുമ്പോള്‍ “അവന്‍ പ്രശ്നക്കാരനാണ്” എന്ന് പറയാന്‍ തുടങ്ങും. അത്തരത്തില്‍ അപവാദങ്ങള്‍ ഒരു വശത്തുണ്ടാകും,” . “ശിക്കാര്‍ എന്ന ചിത്രത്തില്‍ ഒരു നല്ല കഥാപാത്രത്തിനായി കാസ്റ്റ് ചെയ്തിരുന്നു. പക്ഷെ ആരൊക്കയോ കളിച്ച് എന്റെ കഥാപാത്രത്തെ ഒതുക്കി. 12-15 ദിവസത്തിനുവേണ്ടിയായിരുന്നു കരാറില്‍ ഒപ്പുവെച്ചത്.

പക്ഷെ രണ്ട് ദിവസത്തിനുള്ളില്‍ എന്റെ ഭാഗത്തിന്റെ ഷൂട്ട് കഴിഞ്ഞുവെന്ന് പറഞ്ഞു. ബാക്കി ചെയ്തില്ല. പിന്നീട് ആ സിനിമയുടെ ആരും എന്നെ വിളിക്കുകയോ അറിയിക്കുകയോ ചെയ്തില്ല.

അന്വേഷിച്ച് ചെന്നപ്പോള്‍ ഒരാള്‍ പറഞ്ഞത് “ജോണ്‍ കൊക്കന് അഭിനയിക്കാനാറിയില്ല അതുകൊണ്ടാണ് പടത്തില്‍ നിന്നും ഒഴിവാക്കിയത്” എന്നായിരുന്നു. അന്നെനിക്ക് വല്ലാതെ വേദനിച്ചു. അന്നു മുതല്‍ ഇന്ന് വരെ ആ വേദനയും താങ്ങിക്കൊണ്ടാണ് ഞാന്‍ അഭിനയിച്ചതും സാര്‍പ്പട്ട വരെയെത്തിയതും.

മുഖത്ത് നോക്കിയാണ് അവരത് പറഞ്ഞത്. എനിക്ക് നേരെ വന്ന ആ ഓരോ കല്ലും ചേര്‍ത്തുവെച്ച് ഞാനൊരു കെട്ടിടം പണിതു, അതാണ് സാര്‍പ്പട്ട പരമ്പരൈ,” ജോണ്‍ കൊക്കന്‍ പറഞ്ഞു.