മതമൈത്രിയല്ലേ വേണ്ടത്? ഇസ്ലാമിക സഹോദരങ്ങളെ പറ്റിച്ചു മതിയായില്ലേ മാര്‍ക്സിസ്റ്റുകാരാ..; കേരളാസ്‌റ്റോറി വിവാദത്തില്‍ സംവിധായകന്‍

ദി കേരളാ സ്റ്റോറി’ വിവാദത്തില്  പ്രതികരിച്ച് അധ്യാപകനും സംവിധായകനുമായ ജോണ്‍ ഡിറ്റോ രംഗത്ത്.  കേരളാ സ്റ്റോറി എന്ന സിനിമയെത്തുമ്പോള്‍ എതിര്‍പ്പുകളായി മാര്‍ക്‌സിസ്റ്റ് – കോണ്‍ഗ്രസ്  രംഗത്തെത്തുകയാണെന്നും സിനിമ നിരോധിക്കണമെന്ന് വാശിപിടിക്കുന്നത് എന്തുതരം ആവിഷ്‌ക്കാര സ്വാതന്ത്ര്യ പ്രഖ്യാപനമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ജോണ്‍ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

വിവാഹ – തീവ്രവാദം കേരളത്തിലുണ്ട് എന്നതിനടിസ്ഥാനമാക്കി കേരളാ സ്റ്റോറി എന്ന സിനിമയെത്തുമ്പോള്‍ എതിര്‍പ്പുകളായി മാര്‍ക്‌സിസ്റ്റ് – കോണ്‍ഗ്രസ് കൂട്ടായ്മ രംഗത്തെത്തുകയാണ്. സിനിമ നിരോധിക്കണമെന്ന് വാശിപിടിക്കുന്നത് എന്തു തരം ആവിഷ്‌ക്കാരസ്വാതന്ത്ര്യ പ്രഖ്യാപനമാണ്. ? സിനിമയിറങ്ങട്ടെ..
കാശ്മീര്‍ ഫയല്‍സ് പോലെ മികച്ചതെങ്കില്‍, സത്യത്തിന്റെ സൗന്ദര്യമുണ്ടെങ്കില്‍ സ്വീകരിക്കാം..
നുണയെങ്കില്‍ തള്ളിക്കളയാം..

ഒരു കാര്യമുറപ്പാണ് ഹിന്ദു-മുസ്ലീം കലാപം രാഷ്ട്രീയ മേഖലയും കടന്ന് ദൃശ്യകലാരംഗത്തെയും ആയുധമായെടുക്കുന്നു എന്നത് ആശാവഹമല്ല. മതേതരത്തം ആഗ്രഹിക്കുന്നവര്‍ക്ക്
വേദനയുളവാക്കുന്നതാണ് ഈ വിവാദങ്ങള്‍…
ഹിന്ദുക്കളുടെ പക്ഷത്ത് ക്രിസ്ത്യാനികളും മുസ്ലീങ്ങളുടെ പക്ഷത്ത് മാര്‍ക്‌സിസ്റ്റുകളും ചില കോണ്‍ഗ്രസ്സു കാരും നിന്ന് യുദ്ധം കൊഴുപ്പിക്കുകയാണ്. KCBC യും തുള്ളിച്ചാടുന്നുണ്ട്..

മതമൈത്രിയല്ലേ വേണ്ടത് ? പിന്നെ ഇസ്ലാമതസ്ഥര്‍ ഉള്‍പ്പെട്ട പ്രേമവിവാഹമെല്ലാം വിവാഹ – തീവ്രവാദമാണെന്ന വാദം എനിക്കില്ല. ഇസ്ലാമിക സഹോദരങ്ങളെ പറ്റിച്ചു മതിയായില്ലേ മാര്‍ക്‌സിസ്റ്റുകാരാ ? മതേതരത്വവും മതമൈത്രിയും ആഗ്രഹിക്കുന്ന ഈ പാവത്തിനെയും നല്ലവരായ ഹിന്ദു – മുസ്ലീം-ക്രിസ്ത്യന്‍ സഹോദരങ്ങളേയും ജീവിക്കാനനുവദിക്കൂ…