മുസ്ലീങ്ങളെ വിമര്‍ശനാത്മകമായി കാണുന്ന സിനിമ ചെയ്യാന്‍ തത്ക്കാലം ഉദ്ദേശമില്ല, ക്വിയർ സമൂഹത്തിൽ നിന്നുള്ള വിമർശനങ്ങളെ വാലിഡ് ആയി കാണുന്നു: ജിയോ ബേബി

ജിയോ ബേബി- മമ്മൂട്ടി കൂട്ടുക്കെട്ടിലിറങ്ങിയ ‘കാതൽ’ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് കാതലിലെ മാത്യു ദേവസി എന്ന കഥാപാത്രത്തെ പ്രേക്ഷക സമൂഹം കാണുന്നത്.

നിരവധി പ്രശംസകൾ ചിത്രത്തിന് ലഭിക്കുന്നുണ്ടെങ്കിലും ക്വിയർ സമൂഹത്തിൽ നിന്നും ചില വിയോജിപ്പുകളും വിമർശനങ്ങളും ഉയർന്നുവരുന്നുണ്ട്. അത്തരം വിയോജിപ്പുകളെ പറ്റിയും സെക്ഷ്വാലിറ്റി എന്നതിനെ മതവുമായി ബന്ധപ്പെടുത്തി ആക്ഷേപിക്കുന്ന രീതിയെയും പറ്റി സംസാരിക്കുകയാണ് ജിയോ ബേബി.

“ഇതൊരു മുസ്ലിം പശ്ചാത്തലത്തിലാണ് എടുത്തതെന്ന് ചിന്തിക്കുക അപ്പോള്‍ കാസക്കാർ തന്നെ പറയും ഇതവരുടെ ഇടയില്‍ തന്നെ ഉള്ള സ്ഥിരം പരിപാടിയാണെന്ന്. എന്നെ സംബന്ധിച്ച സിനിമയിലൂടെയും മാധ്യമങ്ങളിലൂടെയും മുസ്ലിംങ്ങളെപ്പോലെ ഇത്രയധികം ആക്രമിക്കപ്പെട്ട ജനത വേറെയില്ല. ഇവന്‍ മുസ്ലിങ്ങളെ വിമര്‍ശിച്ച് സിനിമയെടുക്കൂലെ എന്നാരെങ്കിലും ചോദിച്ചാല്‍ മുസ്ലിങ്ങളെ വിമര്‍ശനാത്മകമായി കാണുന്ന സിനിമ ചെയ്യാന്‍ തത്ക്കാലം എനിക്ക് ഉദ്ദേശമില്ല എന്ന് തന്നെയാണ് ഉത്തരം. അതെന്റെ തീരുമാനമാണ്.

ആവശ്യത്തിലധികം പ്രശ്‌നങ്ങള്‍ ആ ജനത അനുഭവിക്കുന്നുണ്ട്. സിനിമ എടുത്തിട്ട് അതിനാക്കം കൂട്ടാന്‍ ഞാനാഗ്രഹിക്കുന്നില്ല. മിനഞ്ഞാന്ന് തീയേറ്റര്‍ വിസിറ്റിന് പോയത് കോട്ടക്കലാണ്. കോട്ടക്കലില്‍ തട്ടമിട്ടും പര്‍ദ്ദയിട്ടും സിനിമ കാണാന്‍ പലരും വന്നിരുന്നു. അവര്‍ക്കീ സിനിമ ഇഷ്ടപ്പെട്ടെന്നാണ് പുരുഷന്‍മാരും സ്ത്രീകളും വന്ന് പറഞ്ഞത്. അങ്ങനെ ഒരു മലപ്പുറം ഉണ്ടെന്ന് നമ്മള്‍ അറിയണം.

വിമര്‍ശനങ്ങള്‍ പലഭാഗത്തു നിന്നും വന്ന് കാണുന്നുണ്ട്. അതിനോടൊന്നും പ്രതികരിക്കുന്നില്ല. തത്ക്കാലം ക്വീര്‍ സമൂഹത്തില്‍ നിന്നുള്ള വിമര്‍ശനങ്ങളെ മാത്രമേ വാലിഡായി കാണുന്നുള്ളൂ. ക്വീര്‍ മനുഷ്യര്‍ പറയുന്ന വിമര്‍ശനങ്ങളെ ഏറ്റവും ബഹുമാനത്തോടയും ശ്രദ്ധയോടെയും ഗൗരവത്തോടെയും സ്‌നേഹത്തോടെയുമാണ് കാണുന്നത്. അവരെ ആഴത്തില്‍ വായിക്കാന്‍ ഞാന്‍ ശ്രമിക്കും” എന്നാണ് മാതൃഭൂമിയിൽ നിലീന അത്തോളിയുമായുള്ള അഭിമുഖത്തിൽ ജിയോ ബേബി പറഞ്ഞത്.

ചിത്രത്തിനെതിരെ തീവ്ര ക്രൈസ്തവ സംഘടനയായ കാസ രംഗത്തുവന്നിരുന്നു. മമ്മൂട്ടിയുടെ നേരയായിരുന്നു കാസയുടെ പ്രധാന വിമർശനം. സിനിമയിൽ ഗേ കഥാപാത്രങ്ങൾ ക്രൈസ്തവ മത വിശ്വാസികൾ ആയത് സ്വാഭാവികമായ ഒന്നല്ലെന്നും അതിന് പിന്നിൽ കൃത്യമായ അജണ്ടകൾ ഉണ്ടെന്നും കാസ ആരോപിച്ചിരുന്നു.