മോഹൻലാൽ ചിത്രം 'റാം' ഉപേക്ഷിച്ചോ?; വിശദീകരണവുമായി ജീത്തു ജോസഫ്

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘റാം’ റിലീസ് നീണ്ടുപോവുകയാണ്. 2020ല്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടു പോവുകയായിരുന്നു. ഇതിനിടെ ’12ത് മാന്‍’, ‘കൂമന്‍’, ‘നേര്’ അടക്കമുള്ള സിനിമകള്‍ ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ എത്തിയിട്ടുണ്ട്. ചിത്രം ഉപേക്ഷിച്ചോ എന്ന തരത്തിലുള്ള ചോദ്യങ്ങളും നേരിടുന്നുണ്ട്.

എന്നാൽ ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും നേരിട്ട പ്രതിസന്ധികളെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. വിദേശരാജ്യത്ത് ചിത്രീകരിച്ച സിനിമയ്ക്ക് കാലാവസ്ഥാ മാറ്റം വലിയ തിരിച്ചടിയായെന്നാണ് ജീത്തു ജോസഫ് പറയുന്നത്. കൂടാതെ എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് സിനിമ തിയേറ്ററുകളിൽ എത്തിക്കാനുള്ള ശ്രമമാണ് എന്നാണ് ജീത്തു ജോസഫ് പറയുന്നത്.

“യുകെയിൽ വെച്ച് ചിത്രീകരിച്ച ഒരു സംഘട്ടന രംഗത്തിൽ ചിത്രത്തിലെ ഒരു വനിതാ താരത്തിന് പരിക്കേറ്റു. ഇതോടെ അവിടെത്തെ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു. ഇതിനിടെ അപ്രതീക്ഷിതമായി ഉണ്ടായ കാലാവസ്ഥ മാറ്റങ്ങളും ചിത്രത്തിന്റെ കണ്ടിന്യൂറ്റിക്ക് പ്രശ്‌നങ്ങൾ ഉണ്ടായി. ഇതോടെ മൊറോക്കയിലേക്ക് ചിത്രീകരണം മാറ്റാൻ തീരുമാനിച്ചു.

നിലവിൽ മൊറോക്കയിലെ സീനുകൾ പൂർത്തിയാക്കി. എന്നാൽ യുകെയിലെ വനമേഖലയിൽ ചിത്രീകരിച്ച സീനുകളുടെ തുടർച്ചയിൽ ആശങ്കകളുണ്ട്. അവിടുത്തെ സീസണുകൾ മാറി മാറി വരുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങൾ ആണ്. ശരിയായ കാലാവസ്ഥാ വിന്യാസമില്ലാതെ ഷൂട്ടിംഗ് പുനരാരംഭിച്ചാൽ മുമ്പ് ചിത്രീകരിച്ച സീനുകൾ ഒഴിവാക്കേണ്ടി വരും.

നിലവിൽ മൊറോക്കോയിൽ ഷെഡ്യൂള്‍ പൂർത്തിയായി, ടുണീഷ്യയിലും യുകെയിലും മറ്റ് ലൊക്കേഷനുകളിലും ചില ഷോട്ടുകൾ പൂർത്തിയാവാതെ ഇരിക്കുകയാണ്. മോഹൻലാലും നിർമ്മാതാക്കളും മുഴുവൻ അണിയറപ്രവർത്തകരും പ്രതിബന്ധങ്ങൾ തരണം ചെയ്ത് ചിത്രം തിയേറ്ററുകളിൽ എത്തിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്.” എന്നാണ് റേഡിയോ മ്യൂസിക്കയ്ക്ക് നൽകിയ അഭിമുഖത്തിൽ ജീത്തു ജോസഫ് പറയുന്നത്.