'അത് കണ്ടപ്പോള്‍ സത്യമായും എന്റെ കണ്ണു നിറഞ്ഞുപോയി, ആദ്യം വിളിച്ചത് ശ്രിതയെ ആണ്'; തുറന്നു പറഞ്ഞ് ജയസൂര്യ

കരിയറിലെ നൂറാമത്തെ ചിത്രത്തിലൂടെ പുതിയൊരു കാഴ്ചാനുഭവം സമ്മാനിച്ചിരിക്കുകയാണ് നടന്‍ ജയസൂര്യ. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത സണ്ണി സെപ്റ്റംബര്‍ 23ന് ആണ് ആമസോണ്‍ പ്രൈമില്‍ റിലീസായത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് അസിസ്റ്റന്റ് ഡയറക്ടറുടെ ശബ്ദത്തിലൂടെയാണ് മറ്റു കഥാപാത്രങ്ങളുടെ ശബ്ദങ്ങളെല്ലാം കേട്ടിരുന്നത് എന്നാണ് ജയസൂര്യ പറയുന്നത്.

ചിത്രീകരണ സമയത്ത് അതിഥിയുടെ ശബ്ദമായി ഒരു ആര്‍ടിസ്റ്റ് അവിടെ ഉണ്ടായിരുന്നില്ല. അതു മാത്രമല്ല, എല്ലാ ശബ്ദങ്ങളും ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ ശബ്ദത്തിലൂടെയാണ് താന്‍ അഭിനയിക്കുമ്പോള്‍ കേട്ടിരുന്നത്. അതിഥി, ഇന്നസെന്റ് ചേട്ടന്‍, അജു, വിജയരാഘവന്‍ ചേട്ടന്‍ അങ്ങനെ എല്ലാവരുടെയും ശബ്ദം ഡബിംഗ് സമയത്താണ് വന്നത്. അഭിനയിക്കുന്ന സമയത്ത് അതു വളരെ ചലഞ്ചിങ് ആയിരുന്നു.

ഓരോരുത്തരോടും സംസാരിക്കുമ്പോള്‍ ആ ഇമോഷനിലേക്ക് എത്തണം. ഭാര്യയുടെ ഡയലോഗുകള്‍ അസിസ്റ്റന്റ് വായിക്കുമ്പോള്‍ ഭാര്യയായും, ഡോക്ടറുടെ ഡയലോഗുകള്‍ വായിക്കുമ്പോള്‍ അതു ഡോക്ടറായും എനിക്ക് ഫീല്‍ ചെയ്യണം. ചലഞ്ചിങ് ആയിരുന്നെങ്കിലും ആസ്വദിച്ചാണ് ഞാന്‍ അതു ചെയ്തത്. ഡബിങ്ങിനു ശേഷം എല്ലാ ശബ്ദങ്ങളും വന്നപ്പോള്‍ അതു റിയല്‍ ആയി മാറി.

അതിഥിയെ ലിഫ്റ്റില്‍ കാണുന്ന രംഗം ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്തതിനു ശേഷം കണ്ടപ്പോള്‍ സത്യമായും കണ്ണു നിറഞ്ഞു പോയി. താന്‍ ആദ്യം വിളിച്ചത് ശ്രിതയെ ആണ്. ഉഗ്രന്‍ സീക്വന്‍സ് ആയി തോന്നുന്നു എന്നു ശ്രിതയോടു പറഞ്ഞു. പലര്‍ക്കും ആ രംഗം വളരെയധികം സ്പര്‍ശിച്ചെന്നു പറഞ്ഞു കേട്ടു എന്നും ജയസൂര്യ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.