പതിനഞ്ച് പശുക്കളെ കൂടി മേടിക്കാം മാളവികയെ കെട്ടിച്ചു തരുമോയെന്ന് അവൻ ചോദിച്ചു: ജയറാം

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് ജയറാം. നമുക്കെല്ലാം പ്രിയപ്പെട്ട നിരവധി കുടുംബ ചിത്രങ്ങൾ ജയറാം മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. പുതിയ ചിത്രമായ എബ്രഹാം ഓസ്‍ലറിലൂടെ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.

ഇപ്പോഴിതാ കുടുംബത്തെ കുറിച്ചും ഒരിക്കൽ ടൂർ പോയപ്പോൾ ഉണ്ടായ അനുഭവത്തെകുറിച്ചും സംസാരിക്കുകയാണ് ജയറാം. ടൂറിന് വന്ന ഗൈഡ് മാളവികയെ കല്ല്യാണം ആലോചിച്ചുവെന്നും പതിനഞ്ച് പശുക്കളെ കൂടി വാങ്ങിക്കാമെന്നും അയാൾ ഉറപ്പുനൽകിയതായി ജയറാം പറയുന്നു.

“കുട്ടിക്കാലം തൊട്ട് തന്നെ മക്കൾക്ക് വീട്ടിൽ എന്തും അമ്മയോടും അച്ഛനോടും വന്ന് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് അവർക്ക് സുഹൃത്തുക്കളോട് പറയേണ്ട കാര്യമില്ല. എന്തുകാര്യമുണ്ടെങ്കിലും ഓടി അമ്മയോട് പറയും. അത് കഴിഞ്ഞ് എന്നോടും പറയും.

ഒരിക്കൽ കെനിയയിൽ ഒരു ടെന്റിൽ താമസിച്ചിരുന്നു. ഇവനാണ് ​ഗൈഡായി ഞങ്ങളെ സ്ഥലങ്ങൾ കാണിക്കുന്നത്. അവന്റെ മുഖത്ത് പാടുകളുണ്ട്. ഇതെന്താണെന്ന് ചോദിച്ചപ്പോൾ പശുക്കളുമായി പോകുന്ന വഴി സിം​ഹം അറ്റാക്ക് ചെയ്തതാണെന്ന് അവൻ. സിംഹത്തെ കോല് വെച്ച് കുത്തി പശുക്കളെ രക്ഷപ്പെടുത്തിയ ധീരമായ കഥയൊക്കെ പറഞ്ഞു.

അവന് ഞാൻ സിം​ഹമെന്ന് പേര് വെച്ചു. അവൻ ഞങ്ങളെ ​ഗ്രാമത്തിലേക്ക് കൊണ്ട് പോയി. പതിനഞ്ച് പശുക്കൾ സ്വന്തമായുണ്ടെങ്കിൽ കല്യാണം കഴിക്കാമെന്നതാണ് അവിടത്തെ രീതി. രണ്ട് പേരെ അവൻ അപ്പോൾ തന്നെ കല്യാണം കഴിച്ചിട്ടുണ്ട്. പോകാൻ നേരത്ത് അവൻ മാറി നിന്ന് എന്നെ വിളിച്ചു.

ഞാൻ നന്നായി നോക്കിക്കോളാം, പതിനഞ്ച് പശുക്കളെ കൂടി മേടിക്കാം, മോളെ കെട്ടിച്ച് തരാമോയെന്ന് ചോദിച്ചു. ചക്കിയന്ന് പത്താം ക്ലാസിലോ മറ്റോ പഠിക്കുകയാണ്. പോ‌ടായെന്ന് ഞാൻ. തിരിച്ച് വരുമ്പോൾ അവൻ സെന്റിമെന്റലായി പാതി കരഞ്ഞ് നിൽക്കുകയാണ്. അങ്ങനെയെങ്കിലും എന്റെ മനസ് മാറിയാലോ എന്നവൻ കരുതി.” എന്നാണ് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ജയറാം പറഞ്ഞത്.