ആ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഒരിക്കല്‍ പോലും മണിരത്നവുമായി ഇങ്ങനെയൊരു കൂടിച്ചേരല്‍ ഞാന്‍ വിചാരിച്ചില്ല ; വികാരഭരിതനായി ജയറാം

‘ഉണരൂ’സിനിമയുടെ ചിത്രീകരണം കാണാന്‍ നില്‍ക്കുമ്പോള്‍ തന്റെ വിദൂര ചിന്തകളില്‍ പോലും ഒരിക്കലും താന്‍ ഒരു മണിരത്നം ചിത്രത്തിന്റെ അഭിനയിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ജയറാം. ‘പൊന്നിയിന്‍ സെല്‍വന്‍’ രണ്ടാം ഭാഗത്തിന്റെ റിലീസിനോട് അനുബന്ധിച്ച് കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം തന്റെ മനസ്സ് തുറന്നത്.

ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലമാണത്. കൊച്ചിന്‍ റിഫൈനറിയുടെ സമീപത്തുകൂടെ വെറുതെ നടക്കുകയായിരുന്നു. അപ്പോള്‍ അതിന് തൊട്ടടുത്തുള്ള എച്ച്.ഒ.സി എന്ന കമ്പനിയില്‍ ഒരു ആള്‍കൂട്ടം. എന്താണ് അവിടെ എന്ന് ചോദിച്ചപ്പോള്‍ സിനിമ ഷൂട്ടിംഗ് ആണെന്ന് ആരോ പറഞ്ഞു.

ആരാണ് സംവിധായകന്‍ എന്ന് തിരക്കിയപ്പോള്‍, പുതിയ ഒരാളാണ് മണിരത്നം എന്നാണ് പേരെന്നും അറിയാനായി. അന്ന് അവിടെ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഒരിക്കലും വിചാരിച്ചില്ല പിന്നീട് ഞാന്‍ ഒരു മണിരത്നം ചിത്രത്തില്‍ അഭിനയിക്കുമെന്ന്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നമ്പിയ്ക്ക് ഉയരം കുറവാണ്. ബാക്കി എല്ലാം കൊണ്ടും നമ്പിയായി ജയറാം ചേരുമെന്നും ഉയരം മാത്രം പ്രശ്നമാണെന്നും മണിരത്നം സാര്‍ പറഞ്ഞു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഒരു തരത്തിലുള്ള നടത്തം പരീക്ഷിക്കാമെന്ന്. അത് മണിരത്നം സാറിന് ഇഷ്ടവുമായി.

അദ്ദേഹത്തിനൊപ്പമുള്ള അനുഭവം മനോഹരമായിരുന്നു. സിനിമ ഇങ്ങനെയും എടുക്കാം എന്ന് മനസ്സിലായത് അപ്പോഴാണ്. തായ്ലന്റില്‍ ആയിരുന്നു ആദ്യഭാഗങ്ങള്‍. എനിക്ക് ചിലപ്പോള്‍ ഒരു ദിവസത്തെ ഷെഡ്യൂളില്‍ ഒരു സീന്‍ മാത്രമേ അഭിനയിക്കേണ്ടതായി വരൂ. എന്നിരുന്നാലും ഞാന്‍ തിരിച്ചു പോകാതെ സെറ്റില്‍ തന്നെ തുടരും. മണിരത്നം സാറിന് പിറകില്‍ പോയി നില്‍ക്കും. ജയറാം പറഞ്ഞു.