ലണ്ടൻ നിലച്ചു കഴിഞ്ഞു,  ഒരു മുറിയിൽ ഭയന്ന് കഴിയുന്ന എന്റെ മകളെ രക്ഷിക്കാൻ എനിക്കാവുമോ ?

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ആശങ്കകൾ പങ്കുവെച്ച് സംവിധായകൻ ജയരാജ്.  കേരളകൗമുദിയിൽ പങ്കുവെച്ച ലേഖനത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

1939ലെ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭയാനകമായ അന്തരീക്ഷം ചിത്രീകരിച്ച എന്റെ സിനിമ “ഭയാനകം” ചൈനയിലെയും സ്പെയിനിലെയും അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ 2019ൽ പ്രദർശിപ്പിച്ചു കഴിഞ്ഞ്, കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരിതത്തെ കുറിച്ച് പ്രതിപാദിക്കുന്ന “രൗദ്രം” (2018) എന്ന പുതിയ ചിത്രവുമായി അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലേക്ക് പോകാൻ തുനിയുമ്പോഴാണ് ഭയാനകവും രൗ ദ്രവും ചേർന്ന മാറ്റങ്ങൾ ലോകത്തുണ്ടാകുന്നത്. രണ്ട് ലോകമഹായുദ്ധങ്ങൾക്കും പ്ളേഗിനും സ്പാനിഷ് ഫ്ളൂവിനും ഒക്കെ പതിന്മടങ്ങ് മേലെ ദുരന്തം വിതച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരി എന്നെ സ്പർശിക്കുന്നതെങ്ങനെയെന്ന് ചിന്തിക്കുമ്പോൾ ഭയത്തേക്കാൾ കൂടുതൽ നാമെത്ര മാത്രം ബോധവാന്മാരാവേണ്ടിയിരിക്കുന്നു എന്ന തോന്നലാണ് അലട്ടുന്നത്.

എന്റെ മകൾ ധനുവിനെ ലണ്ടനിലേക്ക് ഞാനിന്നലെയും വിളിച്ചിരുന്നു. അവളുടെ ഹോസ്റ്റലിൽ ആകെ നാല് പേർ മാത്രം. ഒരു മുറിയിൽ ഭയന്ന് കഴിയുന്ന എന്റെ മകളെ രക്ഷിക്കാൻ എനിക്കാവുമോ ? ലണ്ടൻ നിലച്ചു.കഴിഞ്ഞു. 8,077 പേർക്ക് കോവിഡ്. 422 പേർ മരിച്ചു.

ചൈനയിൽ നിന്ന് സുഹൃത്തുക്കൾ ” ഇവിടെ ഞങ്ങൾ പുറത്തിറങ്ങാൻ തുടങ്ങി. ജോലിക്ക് പോകാനൊരുങ്ങട്ടെ.”

മാഡ്രിഡിൽ നിന്നും ക്വാസി അബു വിളിച്ചു: “സുഹൃത്തെ ഇവിടം ശവപ്പറമ്പായി മാറിക്കഴിഞ്ഞു. ഇന്ന് മാത്രം മാഡ്രിഡിൽ 264 പേർ മരിച്ചു. സ്പെയിനിൽ ആകെ 515 പേർ ഇന്ന് മാത്രം മരിച്ചു. നമ്മുടെ സുഹൃത്ത് പ്രൊജക്ഷനിസ്റ്റ് അലക്സ് ഇവാനോവ് മരിച്ച വിവരം ഖേദപൂർവം അറിയിക്കട്ടെ.”

എന്റെ മനസിൽ മിന്നൽപ്പിണർ.

ഭയാകനത്തിനെക്കാൾ ഭയാനകം.

രൗദ്രത്തിനെക്കാൾ രൗദ്രം.

Stay at Home ( പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് ലേഖകൻ)