ഹീറോയിസത്തെ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, 'ജയ് ഭീം' ഇന്ത്യന്‍ സിനിമയിലെ ക്ലീഷേ തകര്‍ത്തു: ജ്യോതിക

തമിഴ് സിനിമയിലെ ഒരുപാട് ക്ലീഷേകള്‍ പൊളിച്ച സിനിമയാണ് ‘ജയ് ഭീം’ എന്ന് ജ്യോതിക. സിനിമയുടെ നന്മയ്ക്ക് വേണ്ടി നമ്മള്‍ ഹീറോയിസത്തെ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് പറയാനുള്ളത്. വജ്രം എങ്ങനെയിരുന്നാലും പരിശുദ്ധമായിരിക്കും എന്ന് സംവിധായകന്‍ ജ്ഞാനവേല്‍ തെളിയിച്ചു എന്നാണ് ജ്യോതിക പറയുന്നത്.

ജയ് ഭീം ഈ അവാര്‍ഡ് അര്‍ഹിക്കുന്നു എന്ന് വളരെ അഭിമാനത്തോടെ പറയും. നല്ല സിനിമ ആയതുകൊണ്ട് മാത്രമല്ല തമിഴ് സിനിമയിലെ ഒരുപാട് ക്ലീഷേകള്‍ പൊളിച്ച സിനിമ കൂടിയാണ് ജയ് ഭീം. ദീപാവലി ദിവസം റിലീസ് ചെയ്ത സീരിയസ് സിനിമ കാണാന്‍ പ്രേക്ഷകര്‍ തയാറാകുമോ എന്ന കാര്യത്തില്‍ വളരെ ആശങ്ക ഉണ്ടായിരുന്നു.

പക്ഷേ തങ്ങള്‍ക്ക് തെറ്റിപ്പോയി എന്ന് പ്രേക്ഷകര്‍ തെളിയിച്ചു. അവര്‍ ഈ സിനിമ ഒരു ആഘോഷമാക്കുക തന്നെ ചെയ്തു. ദക്ഷിണേന്ത്യയിലും ഇന്ത്യന്‍ സിനിമ ഒട്ടാകെയുമുള്ള ഹീറോയിസം എന്ന ക്ലീഷേ തകര്‍ത്തു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. എല്ലാവരും ആരാധിക്കുന്ന ഒരു നായകന്‍ പാട്ടുപാടി നൃത്തം ചെയ്യണം, പ്രണയിക്കണം ഇതൊക്കെയാണ് ഹീറോയിസം എന്നാണ് പൊതുവെയുള്ള ധാരണ.

പക്ഷേ സംവിധായകന്‍ ജ്ഞാനവേല്‍ ആ ചട്ടമെല്ലാം കാറ്റില്‍ പറത്തി. ഇതൊന്നുമല്ല ഹീറോയിസം എന്ന് അദ്ദേഹം തെളിയിച്ചു. സൂര്യ അദ്ദേഹത്തിന്റെ പുരികം പൊക്കിക്കൊണ്ട് ആ ചെറിയ പെണ്‍കുട്ടിയോട് ‘നിനക്ക് ഇഷ്ടമുള്ളത്രയും പഠിക്കാം’ എന്ന് പറഞ്ഞതാണ് തന്നെ സംബന്ധിച്ച് ഹീറോയിസം.

സ്‌ക്രിപ്റ്റില്‍ ഉള്ളതുപോലെ തന്നെ, ചിത്രത്തിലെ നായികയെ ആധാരമാക്കി കഥ പറഞ്ഞു എന്നുള്ളതാണ് മറ്റൊരു ഹീറോയിസം. സിനിമയുടെ നന്മയ്ക്ക് വേണ്ടി നമ്മള്‍ ഹീറോയിസത്തെ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് പറയാനുള്ളത്.

ജ്ഞാനവേലിനോട് ഒരുപാട് നന്ദിയുണ്ട്. വജ്രം എങ്ങനെയിരുന്നാലും പരിശുദ്ധമായിരിക്കും എന്ന് അദ്ദേഹം തെളിയിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ജ്യോതിക മികച്ച തമിഴ് സിനിമയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് സ്വീകരിച്ചു കൊണ്ടാണ് സംസാരിച്ചത്.