'ചായക്കടക്കാരന്‍ എങ്ങനെ വലിയ ആളാകുന്നു, അതുപോലെ തന്നെയാണ് ഇതും'; അവതാര്‍ പരാമര്‍ശം 'തള്ളല്ലെന്ന്' ഗോവിന്ദ

ജെയിംസ് കാമറൂണിന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായ അവതാറിന് ആ പേര് നിര്‍ദ്ദേശിച്ചത് താനാണെന്നും അതില്‍ അഭിനയിക്കാന്‍ തനിക്ക് ക്ഷണമുണ്ടായിരുന്നെന്നും ബോളിവുഡ് നടന്‍ ഗോവിന്ദ് അടുത്തിടെ ഒരു ചാറ്റ് ഷോയില്‍ പറഞ്ഞത് വാര്‍ത്തയായിരുന്നു. 410 ദിവസവും ശരീരത്ത് നിറം പൂശി അഭിനയിക്കണമെന്നതാണ് അവതാറില്‍ നിന്ന് പിന്മാറിയതിന് ഗോവിന്ദ കാരണം പറഞ്ഞത്. ഇതിന് പിന്നാലെ ഗോവിന്ദയെ പരിഹസിച്ച് ട്രോളുകള്‍ തലപൊക്കിയിരുന്നു. ഇപ്പോഴിതാ തന്റെ അവതാര്‍ പരമാര്‍ശം “തള്ളല്ലെന്നും”, വിശ്വസിച്ചില്ലെങ്കിലും പരിഹസിക്കരുതെന്നും പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഗോവിന്ദ.

“എന്നെ പോലൊരൊള്‍ കാമറൂണിന്റെ ചിത്രം നിരസിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ആളുകള്‍ അമ്പരക്കും.ആളുകളുടെ ചിന്തയെ ബഹുമാനിക്കുന്നു. അവര്‍ക്ക് അഭിപ്രായവും പറയാം.എന്നാല്‍ എനിക്ക് അതിന് അര്‍ഹതയില്ലെന്ന പോലെയാണ് ചിലരുടെ സംസാരം. ചായക്കടക്കാരന്‍ എങ്ങനെ വലിയ ആളാകുന്നു, ടിവി താരങ്ങള്‍ എങ്ങനെ സിനിമയിലെത്തുന്നു. അതുപോലെ തന്നെയാണ് ഇവിടെയും. നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കില്‍ വേണ്ട. എന്നാല്‍ ഇതുപോലെയുള്ള പരിഹാസങ്ങള്‍ ഒഴിവാക്കണം.” ഗോവിന്ദ പറഞ്ഞു.

അവതാര്‍ പരാമര്‍ശത്തിന് പിന്നാലെ ഗോവിന്ദയ്ക്ക് മാനസിക പ്രശ്‌നമാണെന്ന് പറഞ്ഞ് സുഹൃത്തും രംഗത്തെത്തിയിരുന്നു. ഗോവിന്ദ ഇത്തരത്തില്‍ വിചിത്രമായി പെരുമാറാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. വലിയ പ്രൊജക്റ്റുകള്‍ വേണ്ടെന്നുവെച്ചു എന്ന് അവകാശപ്പെടുന്നത് അദ്ദേഹം ശീലമാക്കിയിരിക്കുകയാണ്. ഗോവിന്ദയ്ക്ക് കൗണ്‍സിലിംഗ് നല്‍കണമെന്നുമാണ് സുഹൃത്ത് പറഞ്ഞത്.