അത് വലിയ പാരയായി; കരിയറില് സംഭവിച്ച ആ വലിയ അബദ്ധം വെളിപ്പെടുത്തി നരേന്‍

തനിക്ക് കരിയറില്‍ സംഭവിച്ച ഒരു വലിയ അബദ്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ നരേന്‍. തമിഴില്‍ മിഷ്‌കിന്റെ മുഖംമൂടി എന്ന സിനിമ ചെയ്യാന്‍ കരാറൊപ്പിട്ടതിനെത്തുടര്‍ന്ന് സംഭവിച്ച കാര്യങ്ങളാണ് കൗമുദി ഫ്‌ലാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ നരേന്‍ വെളിപ്പെടുത്തിയത്. യുടിവിയുടെ പ്രൊഡക്ഷനാണെന്ന് കേട്ടതോടെയാണ് ഞാന്‍ മുഖം മൂടി ചെയ്യാന്‍ ഇറങ്ങിത്തിരിച്ചത്.

നെഗറ്റീവ് വേഷമായതിനാല്‍ വല്ല പണിയും കിട്ടിയാല്‍ നായകനാക്കി ഉടനെ ഒരു സിനിമ ചെയ്യാമെന്നായിരുന്നു മിഷ്‌കിന്റെ വാക്ക്. എന്നാല്‍ ആദ്യ ആറുമാസം അതിനായി കുങ്ഫു പരിശീലിക്കണമായിരുന്നു. ആ കാലയളവില്‍ മറ്റു സിനിമകള്‍ പാടില്ല. അങ്ങനെ ആ കരാറില്‍ ഒപ്പിട്ടത് പാരയായി തീര്‍ന്നു. ആറു മാസത്തെ പരിശീലനം കഴിഞ്ഞെങ്കിലും പറഞ്ഞ സമയത്ത് സിനിമ തുടങ്ങാതെ വന്നു.

അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാത്ത അവസ്ഥയായി. അതിനിടയില്‍ ഒന്നരമാസം തമിഴ്‌നാട്ടില്‍ സിനിമാസമരം വന്നു. ആ ഗ്യാപ്പിലാണ് ഗ്രാന്‍ഡ് മാസ്റ്ററില്‍ അഭിനയിച്ചത്. മുഖം മൂടി എന്ന സിനിമയ്ക്കായി പോയത് ഒന്നരവര്‍ഷമാണ് നരേന്‍ പറഞ്ഞു.

അതേസമയം, അദൃശ്യം’ എന്നൊരു ചിത്രം നരേന്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ട് അത് റിലീസിന് തയാറെടുക്കുകയാണ് സാക് ഹാരിസ് എന്ന പുതുമുഖ സംവിധായകനാണ് ചെയ്തത്, ജോജുവും ഷറഫുദീനും അഭിനയിക്കുന്നുണ്ട്. തമിഴിലും ചിത്രം എടുക്കുന്നുണ്ട്. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ, ആസിഫ് അലി ,കുഞ്ചാക്കോ ബോബന്‍ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. അടുത്ത മാസം ഷൂട്ടിങ് തുടങ്ങും. ‘നെടുലാന്‍’ എന്നൊരു വളരെ രസകരമായ മലയാള ചിത്രം ചെയ്യുന്നുണ്ട്. അഖിലേഷ് എന്ന പുതുമുഖ സംവിധായകന്‍ ആണ് ചെയ്യുന്നത്.

മലയാളികള്‍ക്ക് പുതിയ ജോണറിലെ ഒരു ചിത്രമായിരിക്കും അത്. മലയാളത്തില്‍ കൂടുതല്‍ സജീവമാകണം എന്നാണ് തന്റെ ആഗ്രഹമെന്നും നരേന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.