അന്നെന്നെ രക്ഷിച്ചത് രമേശ് ചെന്നിത്തലയാണ്, സോണിയ ഗാന്ധി ഇടപെട്ടതുകൊണ്ട് മാത്രം ആ പ്രശ്‌നം പരിഹരിക്കപ്പെട്ടു്; വിനയന്‍

യക്ഷിയും ഞാനും എന്ന ചിത്രത്തിന്റെ സെന്‍സറിങ്ങുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെ പറ്റി വിശദീകരിച്ച് സംവിധായകന്‍ വിനയന്‍. അന്ന് മലയാള സിനിമയിലെ വലിയൊരു ഭാഗവും തന്നെ എതിര്‍ത്തപ്പോള്‍ രമേശ് ചെന്നിത്തല സഹായിച്ചതിനെ കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലൂടെയാണ് വിനയന്‍ ഇക്കാര്യം പറഞ്ഞത്.

വിനയന്റെ വാക്കുകള്‍
‘അന്നത്തെ സെന്‍സര്‍ ഓഫീസര്‍ ചന്ദ്രകുമാറാണ് വിളിച്ചിട്ട് പറഞ്ഞത് യക്ഷിയും ഞാനും എന്ന ചിത്രം സെന്‍സര്‍ ചെയ്യാന്‍ പറ്റില്ലാന്ന്. കാരണം ചോദിച്ചപ്പോള്‍, മലയാള സിനിമയിലെ ഭൂരിഭാഗം പേരും എതിര്‍ക്കുമ്പോള്‍ ഒരാള്‍ക്ക് വേണ്ടി ഇത് ചെയ്യണോ എന്നാണ് ചന്ദ്രകുമാര്‍ പറഞ്ഞത്. അതെനിക്ക് ഷോക്കായി.

അന്ന് എന്നെ രക്ഷിച്ചത് കാനവും രമേശ് ചെന്നിത്തലയുമാണ്. അതുകൊണ്ടാണ് എനിക്കവരോടുള്ള ഇഷ്ടത്തിന് കാരണം. സംഭവം അറിഞ്ഞ് രമേശ് ചെന്നിത്തല എന്നെ നേരില്‍ കാണണമെന്ന് പറഞ്ഞു. അന്ന് അദ്ദേഹവുമായി വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല.

സംസാരിച്ച ശേഷം അദ്ദേഹം നേരെ സോണിയ ഗാന്ധിയുടെ സെക്രട്ടറി നായര്‍ സാറിനെ വിളിച്ചു, അന്ന് ഞാനും അദ്ദേഹത്തോട് രണ്ടുവാക്ക് സംസാരിച്ചു. ആരോടും മാപ്പ് പറഞ്ഞിട്ട് എന്റെ സിനിമ റിലീസ് ആക്കണ്ട സാര്‍ എന്നാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ എനിക്ക് സെന്‍സര്‍ ഓഫീസറുടെ കോള്‍ വന്നു. മുംബയില്‍ നിന്ന് വിളിച്ചു സിനിമ സെന്‍സര്‍ ചെയ്യാം എന്ന്.