എടാ നീ എന്റെ ഭാര്യേം മക്കളേം വഴിയാധാരമാക്കും അല്ലേ എന്ന് പറഞ്ഞ് എന്നെ ചീത്ത വിളിച്ചു; ഇന്നസെന്റിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ശ്രീനിവാസന്‍

ഇന്നെസന്റുമായുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ ശ്രീനിവാസന്‍. വനിതയിലെഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് അദ്ദേഹം മനസ് തുറന്നത്. സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടുണ്ടായ ഒരു സംഭവമാണ് അദ്ദേഹം ഓര്‍ത്തെടുക്കുന്നത്.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഗോപാലാകൃഷ്ണ പണിക്കര്‍ക്ക് കുഞ്ഞിക്കണ്ണന്‍നായര്‍ മുദ്രപത്രത്തില്‍ സമ്മതം എഴുതി കൊടുക്കുന്ന സീനുണ്ട്. ഇന്നസെന്റാണ് കുഞ്ഞിക്കണ്ണന്‍ നായര്‍. ഷൂട്ടിന് വേണ്ടി യഥാര്‍ത്ഥ മുദ്രപത്രത്തിലാണ് ഞാന്‍ നോട്ട് തയ്യാറാക്കിയത്. ഇരിങ്ങാലക്കുട തെക്കേത്തല വീട്ടില്‍ വറീതിന്റെ മകന്‍ ഇന്നസെന്റ് തന്റെ സ്ഥാവരജംഗമ വസ്തുക്കള്‍ പാട്യം ശ്രീനിവാസന് എഴുതിക്കൊടുക്കുന്നു എന്നാണ് എഴുതിയത്.

ഒന്നും നോക്കാതെ ഇന്നസെന്റ് ഒപ്പിട്ട് അഭിനയിച്ചു. സീന്‍ കഴിഞ്ഞപ്പോള്‍ സത്യനാണെന്നു തോന്നുന്നു ഇന്നസെന്റിനോട് ചോദിച്ചു, ഇതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നുവോ ഇന്നസെന്റേ ഇത്രയും നാള്‍ കഷ്ടപ്പെട്ട മുതലൊക്കെ പോയില്ലേ, കാര്യം മനസിലായപ്പോള്‍ കക്ഷി നേരെ എന്റെയടുത്ത് വന്നു എടാ നീ എന്റെ ഭാര്യേം മക്കളേം വഴിയാധാരമാക്കും അല്ലേ എന്ന് പറഞ്ഞ് എന്നെ ചീത്തവിളിച്ചുവെന്നാണ് ശ്രീനിവാസന്‍ ഓര്‍ത്തെടുക്കുന്നത്.

ഇന്നസെന്റിന്റെ വേര്‍പാടിന് രണ്ടാഴ്ച മുമ്പാണ് തങ്ങള്‍ തമ്മില്‍ സംസാരിച്ചതെന്നും ശ്രീനിവാസന്‍ പറഞ്ഞു. എടാ നടക്കാന്‍ പ്രയാസമാണ്. മെയ്ല്‍ നഴ്സിന്റെ സഹായത്തോടെയാണ് നടക്കുന്നത്. നിനക്ക് ഒരു വിഷമം ഉണ്ടാകരുതെന്ന് കരുതിയാണ് മെയ്ല്‍ നഴ്സ് എന്ന് എടുത്തു പറഞ്ഞതു കെട്ടോ. മരണത്തിന് മുന്നിലും ഇങ്ങനെ പറയാന്‍ ഇന്നസെന്റിനേ കഴിയൂ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.