'ഒപ്പം അഭിനയിക്കുന്നത് കെപിഎസി ലളിതയാണ് എന്നുപറയുമ്പോള്‍ അത് വല്ലാത്തൊരു ആശ്വാസമായിരുന്നു'; ഓര്‍മ്മകള്‍ പങ്കിട്ട് ഇന്നസെന്റ്

കെപിഎസി ലളിതയുമായുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് നടന്‍ ഇന്നസെന്റ്. മലയാള സിനിമ ഉള്ളടത്തോളം കാലം കെപിഎസി ലളിതയെ മറക്കില്ല എന്ന് ഇന്നസെന്റ് പറഞ്ഞു. സംവിധായകര്‍ തന്നോട് കഥപറയുമ്പോള്‍ കൂടെ അഭിനയിക്കുന്ന നടി ആരെന്നു താന്‍ ചോദിക്കാറുണ്ട്. കെപിഎസി ലളിതയാണ് എന്ന് പറയുമ്പോള്‍ ഒരു ആശ്വാസമായിരുന്നു എന്നും ഇന്നസെന്റ് പറഞ്ഞു.

സാധാരണ എന്റെ കൂടെ അഭിനയിക്കുന്ന നായികമാര്‍ ഇന്നയാള്‍ വേണമെന്ന് ഞാന്‍ പറയാറില്ല. പക്ഷെ കെപിഎസി ലളിത ആണെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയ സന്ദര്‍ഭങ്ങളുണ്ട്. . സംവിധായകര്‍ എന്നോട് കഥപറയുമ്പോള്‍ ഒപ്പം അഭിനയിക്കുന്നത് ആരാണ് എന്ന് ചോദിക്കും, കെപിഎസി ലളിതയാണ് എന്ന് പറയുമ്പോള്‍ ഒരു ആശ്വാസമായിരുന്നു. ലളിതയുടെ കൂടെ അഭിനയിക്കുമ്പോള്‍ തോന്നുക എനിക്ക് അവരെക്കാള്‍ നന്നായി അഭിനയിക്കണം എന്നാണ്.

ഗോഡ്ഫാദര്‍ എന്ന സിനിമയിലെ സ്വാമിനാഥന്‍ എന്ന കഥാപാത്രം കൊച്ചമ്മിണി എന്ന തന്റെ ഭാര്യയെ എവിടെയോ ഒളിപ്പിച്ചു വച്ചിരിക്കുകയാണ്. അന്ന് ആ കഥാപാത്രത്തിന് വേണ്ടി ഒരുപാട് നായികമാരെ തിരഞ്ഞു. അപ്പോഴാണ് ആ റോളിന് ലളിതയായിരിക്കും നല്ലത് , മറ്റെവിടെയും പോകണ്ട എന്ന് ഞാന്‍ പറഞ്ഞത്. അങ്ങനെയാണ് ലളിത എത്തുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.