ജയചന്ദ്രന്‍ എന്നെ ഇടിച്ചതല്ല; ഞാന്‍ അറിഞ്ഞ് കൊണ്ട് ചെയ്തതാണ്, കാരണം പറഞ്ഞ് ഇന്നസെന്റ്

ഇപ്പോഴിത ഒരു പഴയ സൈക്കിള്‍ അപകടക്കഥയെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് ഇന്നസെന്റും എം ജയചന്ദ്രനും. മാത്യഭൂമി വാരാന്ത്യപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ സംഭവം തുറന്നുപറഞ്ഞത്. ഗായകന്‍ പി. ജയചന്ദ്രന്റെ സൈക്കിള്‍ ആയിരുന്നു അന്ന് ഇന്നസെന്റിനെ ഇടിച്ചത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ അങ്ങനെയായിരുന്നില്ല. ഇന്നസെന്റ് അങ്ങോട്ട് പോയി ഇടി വാങ്ങിയതായിരുന്നു. എം ജയചന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഇന്നസെന്റിന്റെ വാക്കുകള്‍ ഇങ്ങനെ.. .”ഞാനും എം ജയചന്ദ്രനും ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂളിലാണ് പഠിച്ചത്. അവിടത്തെ പരിപാടികളിലൊക്കെ ജയക്കുട്ടന്റെ (ജയചന്ദ്രന്റെ) മൃദംഗംവായനയുണ്ടാവും. ഇയാള് അന്നേ വലിയ സ്റ്റാറാണ്. സ്‌കൂള്‍ യുവജനോത്സവങ്ങളിലൊക്കെ പയറ്റിത്തെളിഞ്ഞ ആളാണ്. സ്റ്റേജിലേക്ക് വരുന്നതൊക്കെ വളരെ രാജകീയമായിട്ടാവും. ആദ്യം രണ്ടു കുട്ടികള്‍ മൃദംഗമെടുത്ത് സ്റ്റേജില്‍ കൊണ്ടുവെക്കും. അതിനുശേഷം ഇയാള്‍ ഇങ്ങനെ സ്റ്റേജിലേക്ക് നടക്കും. അപ്പോള്‍ പെണ്‍കുട്ടികളൊക്കെ പറയും: ”ഈശ്വരാ ജയക്കുട്ടന്‍ വരുന്നു, ജയക്കുട്ടന്‍ വരുന്നു…” അപ്പോ ഞാനിയാളെ മനസ്സില്‍ പിരാകും.

അങ്ങനെയൊരിക്കല്‍ അസൂയമൂത്ത് ഇയാളെ സൈക്കിളില്‍നിന്ന് തള്ളിയിടാന്‍ ഞാനൊരു ശ്രമംനടത്തി. ഇയാള് ക്രൈസ്റ്റ് കോളേജില്‍ പഠിക്കുന്ന കാലം. ഒരു ദിവസം സൈക്കിളില്‍ കോളേജിലേക്ക് പോവുന്നു. അതു കണ്ടപ്പോള്‍ ഞാന്‍ പതുക്കെ കാണാത്തപോലെ നടന്ന് തോളുകൊണ്ട് ഒന്ന് തിക്കി ഇയാളെ സൈക്കിളോടെ തള്ളിയിടാന്‍ ശ്രമിച്ചു. ഇയാള് വീണില്ല. എന്റെ ചെവിക്കുപിടിച്ച് ചീത്തവിളിച്ച് പറഞ്ഞയച്ചു. ഇയാളുടെ ഇന്നുവരെയുള്ള വിചാരം ഇയാള്‍ എന്നെ സൈക്കിളോടിച്ചുവന്ന് തട്ടിയതാണെന്നാണ്. ഇപ്പോഴാണ് ഞാന്‍ ആ സത്യം വെളിപ്പെടുത്തുന്നതെന്ന”് ഇന്നസെന്റ് പറഞ്ഞു.