അതൊന്നും ഇന്നത്തെ കാലത്തു പറയാന്‍ പാടില്ലാത്തതാണെന്നു പലരും മറന്നുപോകും; സെന്‍സര്‍ ബോര്‍ഡിനെ പേടിച്ച് രണ്ടുതവണ ആലോചിക്കേണ്ട അവസ്ഥ: ഇന്ദ്രന്‍സ്

സെന്‍സര്‍ ബോര്‍ഡിനെ പേടിച്ച് ഒരു സംഭാഷണം പറയാനോ എഴുതാനോ കഴിയാത്ത അവസ്ഥയാണെന്ന് നടന്‍ ഇന്ദ്രന്‍സ്. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് ഈക്കാര്യം പറഞ്ഞത്.’സ്വതന്ത്രമായി പറയാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ കലയ്ക്കു പ്രസക്തിയില്ല.

ഒരു കഥാപാത്രം എന്തെങ്കിലും ശാരീരിക സവിശേഷതകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് നല്‍കേണ്ട? അതൊക്കെ പൊളിറ്റിക്കലി ഇന്‍കറക്റ്റാണ്, ഒഴിവാക്കണം എന്ന് പറഞ്ഞാല്‍ എന്തുചെയ്യും. സെന്‍സര്‍ ബോര്‍ഡിനെ പേടിച്ച്, ഒരു സംഭാഷണം പറയുമ്പോഴോ എഴുതുമ്പോഴോ രണ്ടുതവണ ആലോചിക്കേണ്ട അവസ്ഥയാണ്’, ഇന്ദ്രന്‍സ് പറഞ്ഞു.

‘ചില തരത്തിലുള്ള ഉപമകളെല്ലാം ഇന്നത്തെ കാലത്തു പറയാന്‍ പാടില്ലാത്തതാണെന്നു പലരും മറന്നുപോകും. പുതിയ കുട്ടികള്‍ ഇതെല്ലാം പെട്ടെന്നു ശ്രദ്ധിക്കും. ഞാനോ ഇത്തിരി പ്രായമുള്ള ആളാണ്. എനിക്കതൊന്നും പ്രശ്‌നമായി തോന്നിയില്ല.

ഷാഫി സംവിധാനം ചെയുന്ന പുതിയ ചിത്രമായ ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രമാണ് ഇന്ദ്രന്‍സിന്റെ അടുത്ത പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. ഒരു മുഴുനീള കോമഡി കഥാപാത്രമാണ് നടന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എം സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷാഫിയും സിന്ധുരാജും ആദ്യമായി ഒന്നിക്കുന്നുയെന്നതും ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്.

Read more

ഷറഫുദ്ധീന്‍, അജു വര്‍ഗീസ്, ബൈജു സന്തോഷ്, സിനോയ് വര്‍ഗീസ്, നിഷ സാരംഗ്, അനഘ നാരായണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് മനോജ് പിള്ളയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്നത്. സാജന്‍ ആണ് എഡിറ്റര്‍. ചിത്രം ഡിസംബര്‍ 23ന് തിയേറ്ററുകളില്‍ എത്തും.