ഒടിയനില്‍ നിന്ന് അവസാനം എന്നെ മാറ്റി, പകരം ഷമ്മി തിലകനെ വെച്ചു: മനോജ് കുമാര്‍

ഒടിയനില്‍ നിന്ന് തന്നെ അവസാന നിമിഷം മാറ്റിനിര്‍ത്തിയ അനുഭവം വെളിപ്പെടുത്തി സീരിയല്‍ താരവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മനോജ് കുമാര്‍. ഒരുപാട് പ്രതീക്ഷയോടെ ചെയ്ത സിനിമയാണ് ഒടിയനെന്നും എന്നാല്‍ അവസാന നിമിഷം ഒരു കാരണവുമില്ലാതെ തന്നെ ഡബ്ബിംഗില്‍ നിന്നും മാറ്റിയെന്നും മനോജ് കുമാര്‍ പറയുന്നു.

‘ഒരുപാട് പ്രതീക്ഷയോടെ ഞാന്‍ ചെയ്ത സിനിമയാണ് ഒടിയന്‍. 95 ശതമാനം ജോലികളും പൂര്‍ത്തിയാകുകയും ചെയ്തു. ക്ലൈമാക്‌സ് എടുക്കാറായ സമയത്താണ് എന്നെ മാറ്റി ഷമ്മി തിലകനെ വച്ചത്. അന്ന് മനസ് ഒരുപാട് വേദനിച്ചു.’

‘പ്രകാശ് രാജിനാണ് ഞാന്‍ ഡബ് ചെയ്തത്. ആ വര്‍ഷം മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡ് ഷമ്മി തിലകന് ലഭിക്കുകയും ചെയ്തു. എന്നെ എന്തുകൊണ്ടാണ് മാറ്റിയതെന്ന് അറിയില്ല. ‘മേജര്‍’ സിനിമ ചെയ്യുന്നത് വരെ ഒടിയന്‍ ഒരു വേദനയായി മനസില്‍ അവശേഷിച്ചു’ മനോരമയുമായുള്ള അഭിമുഖത്തില്‍ മനോജ് കുമാര്‍ പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ ഒരുക്കിയ ചിത്രമായിരുന്നു ഒടിയന്‍. ഹരികൃഷ്ണന്റേതായിരുന്നു ഒടിയന്റെ തിരക്കഥ. ഭൂമുഖത്ത് ശേഷിക്കുന്ന അവസാന ഒടിയനായ മാണിക്യന്റെ കഥയാണ് ചിത്രം പറഞ്ഞത്.

പ്രകാശ് രാജ്, മഞ്ജു വാര്യര്‍, നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എം. ജയചന്ദ്രന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു.